ആലപ്പുഴ: നെല്ലുസംഭരണ പ്രശ്നം പരിഹാരമില്ലാതെ തുടരുമ്പോൾ, അപ്രതീക്ഷിതമായെത്തുന്ന മടവീഴ്ച്ച കുട്ടനാട്ടിലെ കർഷകരുടെ ഉറക്കംകെടുത്തുന്നു.
ഇന്നലെ മുട്ടാർ കൃഷിഭവന്റെ പരിധിയിലുള്ള 60ഹക്ടർ വിസ്തൃതിയുള്ള പടവം പാടശേഖരത്തിൽ മടവീണു. വിളവെടുപ്പ് പൂർത്തീകരിച്ചെങ്കിലും സംഭരണം പൂർത്തിയാകാതെ വന്നതോടെ നൂറ് ടൺ നെല്ല് ഇതോടെ വെള്ളത്തിൽ മുങ്ങി.
നെല്ല് സംഭരണത്തിന് സർക്കാർ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടു. വിളവെടുപ്പ് പൂർത്തീകരിച്ച പാടങ്ങളിൽ അടിയന്തരമായി സംഭരണം പുനരാരംഭിച്ചില്ലെങ്കിൽ കുട്ടനാട്ടിൽ പാടശേഖരങ്ങളിൽ 15000 ടൺ നെല്ല് കെട്ടിക്കിടക്കും. പത്തുവർഷം മുമ്പ് മില്ലുകാർ ഇത്തരം നിലപാട് എടുത്തപ്പോൾ സർക്കാർ നേരിട്ട് നെല്ലു സംഭരണം നടത്തി കർഷകരുടെ ദുരിതത്തിന് പരിഹാരം കണ്ടെത്തിയിരുന്നുവെന്ന് മേഖലയിലുള്ളവർ പറയുന്നു. അപ്പർകുട്ടനാട്ടിൽ വിളവെടുപ്പ് പൂർത്തീകരിക്കുന്നതോടെ 30,000ടൺ നെല്ലാണ് കെട്ടികിടക്കുന്നത്. അപ്പർകുട്ടനാട്ടിൽ വിളവെടുപ്പ് ആരംഭിക്കുകയും നെല്ല് സംഭരണം മുടങ്ങുകയും ചെയ്തതോടെ കർഷകർ കൂടുതൽ ദുരിതത്തിലായി. പുഞ്ചയ്ക്ക് 27,000ഹെക്ടർ വിളവ് ഇറക്കിയതിൽ 21,000ഹെക്ടർ വിളവെടുപ്പ് പൂർത്തിയായി. 6000ഹെക്ടർ സ്ഥലത്തെ വിളവെടുപ്പ് കഴിയുന്നതോടെ പുഞ്ച കൊയ്ത്തു പൂർണമാകും.
ഭീതിയിരട്ടിപ്പിച്ച് കാലാവസ്ഥാ മുന്നറിയിപ്പ്
അടുത്ത മൂന്ന് ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. തലവടി, പുളിങ്കുന്ന്, ചമ്പക്കുളം,തകഴി, വീയപുരം, ചെന്നിത്തല, പള്ളിപ്പാട്, മാന്നാർ എന്നീ കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിലാണ് നെല്ല് സംഭരണം പൂർണ്ണമായും മുടങ്ങിയത്. 90ദിവസം കൊണ്ട് വിളവെടുപ്പ് പൂർത്തികരക്കേണ്ട പാടശേഖരങ്ങളിൽ 120ദിവസമായിട്ടും കൊയ്ത്തു പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. കൊയ്ത്തുയന്ത്രങ്ങളുടെ ക്ഷാമമാണ് ഇതിന് കാരണം.
# മില്ലുകാർ കൈയ്യൊഴിഞ്ഞു, സർക്കാർ കനിയണം
കിഴിവും നെല്ല് നിറയ്ക്കാനുള്ള ചാക്കും അനുബന്ധ ചെലവും കർഷകർ നൽകണമെന്നാണ് ആവശ്യങ്ങൾ കർഷകർ അംഗീകരിച്ചിട്ടും നെല്ല് സംഭരിക്കാൻ മില്ലുടമകൾ തയ്യാറായിട്ടില്ല. ഗോഡൗണിൽ നെല്ല് സംഭരിച്ച് സൂക്ഷിക്കാനുള്ള സ്ഥലം ഇല്ലെന്ന കാരണത്താലാണ് സംഭരണം നടത്താൻ മില്ലുടമകൾ മടിക്കുന്നത്. മില്ലുടമകളാണ് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചതെങ്കിലും മില്ലുകാരുടെ ഏജന്റുമാരാണ് ഇപ്പോൾ കർഷകർക്ക് വിനയിമാറുന്നത്. കിഴിവിന്റെ പേരിൽ അധികമായി എടുക്കുന്ന അധികനെല്ലിന്റെ വില ഏജന്റുമാർക്കാണ് നൽകുന്നത്. ഏജന്റുമാർക്ക് അധികറോൾ നൽകുന്നതാണ് പ്രശ്നം കൂടുതൽ വഷളാക്കുന്നത്. ഒരു ഹെക്ടർ കൃഷിക്ക് അഞ്ച് ടണിലധികം വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
# ഷട്ടറുകൾ തുറക്കും
അപ്രതീക്ഷിതമായ മഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവും വേലിയേറ്റം മൂലമുള്ള മടവീഴ്ചയും കൃഷിനാശവും തടയാൻ തണ്ണീർമുക്കം ബണ്ടിലെയും തോട്ടപ്പള്ളി സ്പിൽവേയിലെയും ഷട്ടറുകൾ തുറക്കാൻ തീരുമാനമായി. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറാതെ വേലിയിറക്ക സമത്ത് വേണം ഷട്ടറുകൾ തുറക്കാൻ. ഇതിന് പുറമേ തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖത്തെ മണൽതിട്ട മുറിച്ചു സുഗമമായ ഒഴുക്കിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |