ആലപ്പുഴ: ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്ക് കാഴ്ചയുടെ വർണ വിസ്മയം ഒരുക്കി സൂര്യകാന്തി തോട്ടം. ആലപ്പുഴ ബീച്ചിന് എതിർവശത്ത് ഫോം മാറ്റിങ്ങ്സ് ഇന്ത്യ ലിമിറ്റഡിന്റെ പൂമുഖത്താണ് സൂര്യകാന്തി തോട്ടം സഞ്ചാരികൾക്ക് മനംകുളിർക്കുന്ന കാഴ്ച്ചയൊരുക്കുന്നത്. ചേർത്തലയിൽ സൂര്യകാന്തി വിസ്മയമൊരുക്കിയ യുവകർഷകൻ സുജിത്തിന്റെ സഹായത്തോടെയാണ് ഫോം മാറ്റിങ്ങ്സിലെ ഫോമിൽ ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബ് സൂര്യകാന്തി കൃഷി ആരംഭിച്ചത്. രണ്ടായിരം മൂട് തൈകളാണ് നട്ടിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് പൂക്കൾ വിരിഞ്ഞു. ശനിയാഴ്ച്ച മുതൽ പ്രദർശനം ആരംഭിച്ചു. ഒരാളിൽ നിന്ന് 20 രൂപയാണ് പാസിന് ഈടാക്കുന്നത്. സൂര്യകാന്തിക്ക് പുറമേ വാഴ, റോസാച്ചെടികളുടെ കൃഷിയും ഫോമിൽ സമൃദ്ധമായി നടക്കുന്നുണ്ട്. പോളീഷീറ്റിനൊപ്പം, കയർ ജിയോ ടെക്സ്റ്റൈൽസും ഉപയോഗിച്ചാണ് സൂര്യകാന്തി കൃഷി നടത്തുന്നത്. ഇത് താരതമ്യ പഠനം നടത്തുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്. മണ്ണിൽ ലയിച്ചു ചേരുന്ന ജിയോടെക്സ്റ്റൈൽസ് പരിസ്ഥിതിക്ക് യാതൊരു ആഘാതവും ഏൽപ്പിക്കില്ല. ഫോമിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ 12 അംഗ കമ്മിറ്റിക്കായിരുന്നു തൈകളുടെ സംരക്ഷണ ചുമതല. പരമാവധി 20 ദിവസം വരെ പൂക്കൾ വിരിഞ്ഞു നിൽക്കും. കുട്ടികളുടെ വേനലവധിയുടെ ശേഷിക്കുന്ന രണ്ടാഴ്ച്ചക്കാലം കൂടുതൽ സഞ്ചാരികൾ പൂക്കൾ കാണാനെത്തുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ. 31 വരെയാണ് പ്രദർശനം. രാത്രി 7.30 വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നതെങ്കിലും കഴിഞ്ഞദിവസങ്ങളിൽ തിരക്ക് മൂലം 9 വരെ നീണ്ടു. 20ന് ശേഷം പൂക്കളുടെ വിപണനവും ആരംഭിക്കും.
.........
'' സർക്കാരിന്റെ നിർദ്ദേശാനുസരണം കയർഭൂവസ്ത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനാണ് കൃഷി പാകിയപ്പോൾ ഇവ ഉപയോഗിച്ചത്. പോളീഷീറ്റുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതലാണ്. സർക്കാരിന്റെ പ്രത്യേക കിഴിവുകളോടെ കർഷകരിലെത്തിച്ചാൽ വിപണനം വ്യാപിപ്പിക്കാൻ കഴിയും.
യൂ.ആർ.ഉദയൻ, സെക്രട്ടറി, ഫോമിൽ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |