ആലപ്പുഴ : വോളിബാൾ രംഗത്ത് സമാനതകളില്ലാത്ത നേട്ടം കൈവരിച്ച താരവും പരിശീലകനുമായിരുന്ന കലവൂർ എൻ.ഗോപിനാഥിന്റെ സ്മരണക്കായി സിന്തറ്റിക് ട്രാക്കോടെ പ്രീതികുളങ്ങരയിൽ നിർമ്മിച്ച മിനിസ്റ്റേഡിയം നാളെ നാടിന് സമർപ്പിക്കും. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പ്രീതികുളങ്ങര ഗവ. എൽ.പി സ്‌കൂളിനോട് ചേർന്നാണ് 'കലവൂർ എൻ.ഗോപിനാഥ്' സ്റ്റേഡിയം. വൈകിട്ട് 3.30ന് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും . കണിച്ചുകുളങ്ങര ഹയർസെക്കണ്ടറി സ്കൂളിൽ ഗ്രൗണ്ടിൽ നിർമ്മിക്കുന്ന മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെയും ആര്യാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിന്റെയും നിർമ്മാണോദ്ഘാടനവും നാളെ ഉച്ചക്ക് 2.30ന് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും
ചടങ്ങുകളിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി, മുൻമന്ത്രി ഡോ. ടി.എം.തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, മുൻ എം.പി, ടി.ജെ.ആഞ്ചലോസ്. ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് ആർ.നാസർ എന്നിവർ മുഖ്യാഥിതികളാകും. സ്പോർട്ട്സ് കേരള ചീഫ് എൻജിനീയർ ബി.ടി.വി.കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും. വി.ജി.മോഹനൻ, കെ.ഡി.മഹീന്ദ്രൻ, അഡ്വ. ആർ.റിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. പി.പി.സംഗീത (മാരാരിക്കുളം തെക്ക്), കെ.സുദർശനാഭായ് (മാരാരിക്കുളം വടക്ക്), ജി.ബിജുമോൻ (ആര്യാട്), ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് , സെക്രട്ടറി എൻ.പ്രദീപ്കുമാർ തുടങ്ങിയവരും ജനപ്രതിനിധികളും കായികമേഖലയിലുള്ള പ്രമുഖരും പങ്കെടുക്കും.
ജിംനേഷ്യം, അത്‌ലറ്റിക് ട്രാക്ക്, ഇൻഡോർകോർട്ട് സൗകര്യമുണ്ട്. കിഫ്ബിയിൽ നിന്ന് അനുവദിച്ച 3.82കോടി രൂപ ഉപയോഗിച്ചുള്ള നിർമ്മാണ ചുമതല കിറ്റ്‌കോക്കിനായിരുന്നു. വോളിബാളിൽ നിരവധി അർജുനാ അവാർഡ് ജേതാക്കളെയും ദ്രോണാചാര്യന്മാരെയും സൃഷ്ടിച്ച മികച്ച പരിശീലകനായ കലവൂർ എൻ.ഗോപിനാഥിന് അർഹതക്കുള്ള അംഗീകാരമാകും സ്റ്റേഡിയം. സർക്കാർ ഉടമസ്ഥതയിലുള്ള ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്ക് എന്ന പ്രത്യേകതയും സ്റ്റേഡിയത്തിനുണ്ട്. 200മീറ്റർ നീളത്തിൽ ഒരേസമയം നാലുപേർക്ക് ഓടാൻ കഴിയുന്ന തരത്തിൽ നിർമ്മിച്ച ട്രാക്ക് സെവൻസ് ഫുട്ബാൾ ഗ്രൗണ്ടായും ഉപയോഗിക്കാം. ട്രാക്കിന്റെ കിഴക്ക് ഭാഗത്ത് 7100ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇൻഡോർ സ്റ്റേഡിയവും വോളിബാൾ, ബാസ്‌കറ്റ്ബാൾ, ഷട്ടിൽ, ടെന്നീസ് തുടങ്ങിയവ കളിക്കാനും പരിശീലനത്തിനും സൗകര്യമുണ്ട്.സെവൻസ് ഫുട്ബാൾ ഗ്രൗണ്ടിന് ആവശ്യമായ ഗാലറിയും ഫ്‌ളഡ് ലൈറ്റുകളും സ്ഥാപിച്ചു.
കണിച്ചുകുളങ്ങരയിൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം
കണിച്ചുകുളങ്ങര ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിക്കുന്ന മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് അഞ്ചു കോടിയാണ് ചെലവഴിക്കുന്നത്. സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുമ്പോൾ ദേശീയതലത്തിലുള്ള മത്സരങ്ങളും 20ഇന കായിക മത്സരങ്ങളും നടത്താനാകും. ആര്യാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് അഞ്ചുകോടി രൂപയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.പി.പി.സംഗീത (മാരാരിക്കുളം തെക്ക്), കെ.സുദർശനാഭായ് (മാരാരിക്കുളം വടക്ക്), ജി.ബിജുമോൻ (ആര്യാട്), ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, സെക്രട്ടറി എൻ.പ്രദീപ്കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |