ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നതിനെത്തുടർന്ന് ഈ റൂട്ടിൽ സർവീസ് ഭാഗികമായി മുടങ്ങുന്നതിനാൽ കെ.എസ്.ആർ.ടി.സിയ്ക്ക് പ്രതിദിനം കളക്‌ഷനിൽ നഷ്ടമാകുന്നത് 30 ലക്ഷത്തോളം രൂപ. ജില്ലയിലെ ആലപ്പുഴ,എടത്വ ഡിപ്പോകളിൽ നിന്നും മറ്റ് ജില്ലകളിലെ 21ഡിപ്പോകളിൽ നിന്നുമായി ആകെ 355 ട്രിപ്പുകളാണ് എ.സി റോഡിലൂടെ കെ.എസ്.ആർ.ടി.സി ബസുകൾ മുമ്പ് പ്രതിദിനം സർവീസ് നടത്തിയിരുന്നത്.
കൊവിഡിനെ തുടർന്നുള്ള അടച്ചിടലിന്റെ ഭാഗമായി സർവീസുകളുടെ എണ്ണം കുറച്ചെങ്കിലും കളക്ഷനിൽ കാര്യമായ കുറവ് ഉണ്ടായിരുന്നില്ല. 13 ബസുകൾ ഓർഡിനറി സർവീസായി 73 ട്രിപ്പുകളാണ് ഇപ്പോൾ ആലപ്പുഴയിൽ നിന്ന് എ.സി റോഡിലൂടെ നടത്തുന്നത്. ഇതോടെ വരുമാനം ഒന്നര ലക്ഷമായി കുറഞ്ഞു. ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് ഒരു ദിവസം 15,000ൽ അധികം രൂപയാണ് ഈ റൂട്ടിൽ കളക്‌ഷൻ ലഭിച്ചിരുന്നത്. ഇപ്പോൾ മറ്റ് ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ അമ്പലപ്പുഴ - തിരുവല്ല റോഡ് വഴി തിരിച്ചുവിടുന്നുണ്ടെങ്കിലും കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലെ യാത്രക്കാർക്ക് ഇത് പ്രയോജനപ്പെടുന്നില്ല. വരുമാനത്തിലും കുറവുണ്ടാകുന്നു.
എ.സി റോഡിലൂടെ മുമ്പുണ്ടായിരുന്ന പ്രധാന സർവീസുകൾ (ആലപ്പുഴയിൽ നിന്ന്)
ചങ്ങനാശ്ശേരി, കോട്ടയം, ചെങ്ങന്നൂർ, പത്തനാപുരം, പത്തനംതിട്ട, പുനലൂർ, എരുമേലി, ഈരാട്ടുപേട്ട, പൊൻകുന്നം, തിരുവല്ല, കൊട്ടാരക്കര (ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസുകൾ)
ഇപ്പോൾ ആലപ്പുഴ ഡിപ്പോയിൽ
നിന്നുള്ള പ്രതിദിന ട്രിപ്പുകൾ
ചങ്ങനാശ്ശേരി..........30
ചമ്പക്കുളം................8
കൈനകരി...............15
കാവാലം...................20
'എ.സി റോഡ് നവകകരണവുമായി ബന്ധപ്പെട്ട് സർവീസുകൾ കുറച്ചത് കെ.എസ്.ആർ.ടി.സിക്ക് ഭീമമായ വരുമാന നഷ്ടമാണുണ്ടാക്കുന്നത്. ആലപ്പുഴയിൽ നിന്ന് 13ബസുകൾ കുട്ടനാട്ടിലേക്ക് 73 ട്രിപ്പുകൾ നടത്തുന്നുണ്ട്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ സർവീസ് നടത്തും.
- അശോക് കുമാർ, ഡി.ടി.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |