ആലപ്പുഴ: അവകാശ നിഷേധത്തിനെതിരെ യുവജന മുന്നേറ്റത്തിന്റെ കാഹളം മുഴക്കി എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് പ്രവർത്തകർ അണിനിരന്ന മഹാറാലി ആലപ്പുഴ നഗരത്തെ പീതസാഗരത്തിലാക്കി. യൂത്ത്മൂവ്മെന്റ് ജില്ലാ സമ്മേളനം 'യോഗജ്വാല'യ്ക്ക് മുന്നോടിയായി നടന്ന പ്രകടനത്തിൽ ജില്ലയിലെ 12 യൂണിയനുകളിൽ നിന്നെത്തിയ അരലക്ഷത്തോളം പ്രവർത്തകർ ആവേശത്തോടെ പീതപതാകകളുമേന്തി മുദ്രാവാക്യം വിളിയോടെ പങ്കെടുത്തു.
ഓരോ ശാഖയിൽ നിന്നും നൂറുകണക്കിന് പുരുഷ-വനിതാ പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുക്കാനെത്തിയത്. യൂത്ത്മൂവ്മെന്റ് സംസ്ഥാനത്ത് 14ജില്ലകളിലും നടത്തുന്ന ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചത് പോരാട്ട സ്മരണകളുടെ മണ്ണായ ആലപ്പുഴയിൽ നിന്നാണ്. സാമൂഹ്യനീതിയുടെ രാഷ്ട്രീയപാഠം പകർന്നു നൽകിയ സി.കേശവന്റെ സ്മരണകൾ ഇരമ്പുന്ന കിടങ്ങാംപറമ്പ് മൈതാനത്ത് നിന്ന് ആരംഭിച്ച പ്രകടനം കിടങ്ങാംപറമ്പ് സ്റ്റാച്ച്യു, ജില്ലാ കോടതിപ്പാലം, വൈ.എം.സി.എ, പിച്ചു അയ്യർ ജംഗ്ഷൻ, ഇരുമ്പുപാലം വഴിയാണ് സമ്മേളന നഗരിയായ ടൗൺ ഹാളിൽ എത്തിയത്. വൈകിട്ട് 3.20ന് ആരംഭിച്ച ജാഥ ഒരു പോയിന്റ് പിന്നിടാൻ അരമണിക്കൂറിലേറെയെടുത്തു. ചെണ്ടമേളം,തെയ്യം,ഗരുഡൻ പയറ്റ് ,നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവ ജാഥയ്ക്ക് കൊഴുപ്പേകി. മുൻനിരയിൽ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പച്ചയിൽ സന്ദീപ്, സെക്രട്ടറി രാജേഷ് നെടുമങ്ങാട്, മറ്റ് ഭാരവാഹികളായ ശ്രീജിത്ത് നേമം, രഞ്ജിത്ത് രവീന്ദ്രൻ കൊല്ലം,സജീഷ് മണലേൽ കോട്ടയം, സബീൻ വർക്കല, അനിൽ കണ്ണാടി, അരുൺ അശോക്, സന്തോഷ് മാധവൻ ഇടുക്കി, സംസ്ഥാന സമിതി അംഗങ്ങളായ കെ.എം.മണിലാൽ, വിഷ്ണു കായംകുളം എന്നിവരും സൈബർസേനയുടെ ഭാരവാഹികളും അണിനിരന്നു. ഇതിന് പിന്നിലായി കണിച്ചകുളങ്ങര, ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കുട്ടനാട് സൗത്ത്, ചേപ്പാട്, കാർത്തികപ്പള്ളി, ചാരൂംമൂട്, മാന്നാർ, മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ യൂണിയനുകളിൽ നിന്ന് എത്തിയ പ്രവർത്തകർ അതാത് യൂണിയന്റെ ബാനറിനു പിന്നിലായി അണിനിരന്നു. ആതിഥേയ യൂണിയനായ അമ്പലപ്പുഴയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രവർത്തകർ ജാഥയിൽ പങ്കെടുത്തത്. എല്ലാ യൂണിയനുകളിലെയും യൂണിയൻ ഭാരവാഹികളും യൂത്ത്മൂവ്മെന്റ് ഭാരവാഹികളും യോഗജ്വാലയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |