ആലപ്പുഴ: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ വർദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ വീണ്ടും രംഗത്തെത്തി. മിനിമം കൺസെഷൻ ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയിലേക്ക് ഉയർത്തണമെന്നാണ് ഉടമകളുടെ ആവശ്യം. നിരക്ക് കാലോചിതമായി ഉയർത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ പരാമർശം ചൂണ്ടിക്കാട്ടിയാണ് അസോസിയേഷനുകൾ വീണ്ടും രംഗത്തെത്തുന്നത്.
ഒരു രൂപ നിരക്ക് എന്നത് വർഷങ്ങളായി തുടരുന്നതാണ്. ഇതിനിടെ ഇന്ധനവില പലതവണ വർദ്ധിച്ച് റെക്കാഡിലെത്തിയിട്ടും കൺസെഷൻ നിരക്കിൽ മാത്രം വർദ്ധനവിന് അനുവാദം നൽകാത്തത് സ്വകാര്യ ബസ് മേഖലയുടെ നിലനില്പിന് ഭീഷണിയാകുമെന്നാണ് ബസ് ഉടമകളുടെ പക്ഷം.
ആശ്രയം സ്വകാര്യ ബസുകൾ
നഗരത്തിലും ഗ്രാമീണമേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന റൂട്ടുകളിലൂടെ കെ.എസ്.ആർ.ടി.സി സർവീസുകൾ താരതമ്യേന കുറവാണ്. ഈ റൂട്ടുകളിൽ 70 ശതമാനത്തിലധികം സ്കൂൾ, കോളേജ് വിദ്യാർത്ഥികളും സ്വകാര്യ ബസുകളെയാണ് ദിവസം രണ്ട് നേരവും യാത്രയ്ക്ക് ആശ്രയിക്കുന്നത്.
കൂട്ടത്തോടെ ഒരു ബസിൽ വേണ്ട
വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നുവെന്നത് സ്വകാര്യ ബസുകൾക്കെതിരെ പതിവായി ഉയരുന്ന പരാതിയാണ്. ഇനി മുതൽ അത്തരം പരാതികൾക്ക് ഇടവരുത്തരുതെന്ന് ജീവനക്കാർക്ക് ഉടമകളുടെ സംഘടനകൾ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, കുട്ടികൾ വലിയ കൂട്ടമായി എത്തി ഒരേ ബസിൽ കയറുന്ന പ്രവണത ഒഴിവാക്കാൻ സ്കൂൾ, പി.ടി.എ ഭാരവാഹികൾ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. പൊലീസിനെയോ, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെയോ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാനാകും. ആദ്യത്തെ ദിവസങ്ങളിൽ മാത്രം ഇത്തരണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പിന്നീട് ഇത് നിറുത്തുകയും ചെയ്യുന്ന പതിവിന് വിപരീതമായി, കുട്ടികളെ ക്രമീകരിക്കുന്നതിന് സ്ഥിരം സംവിധാനമാണ് ബസുടമകൾ ആവശ്യപ്പെടുന്നത്.
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുകയോ നികുതി കുറയ്ക്കുകയോ ഡീസലിന് സബ്സിഡി അനുവദിക്കുകയോ ചെയ്യണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കണം
- പി.ജെ. കുര്യൻ, ജില്ലാ പ്രസിഡന്റ്, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ
സർവ മേഖലയിലും വിലക്കയറ്റമാണ്. കുട്ടികളുടെ യാത്രയ്ക്ക് കൂടി നിരക്ക് വർദ്ധനവ് വന്നാൽ താങ്ങാൻ ബുദ്ധിമുട്ടാണ്
-ഷാജി പരമേശ്വരൻ, രക്ഷിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |