ചേർത്തല : ചേർത്തല കാളികുളത്ത് നവവധു കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. പാരമ്പര്യ വൈദ്യനായ ചേർത്തല കാളികുളം അനന്തപുരത്ത് അപ്പുക്കുട്ടനാണ് (50) ഭാര്യ ഹെന(42)യുടെ കൊലപാതകത്തിൽ അറസ്റ്റിലായത്. ഇന്നലെ കാളികുളത്തെ വീട്ടിൽ എത്തി തെളിവെടുത്ത ശേഷമാണ് അപ്പുക്കുട്ടനെ കോടതിയിൽ ഹാജരാക്കിയത്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 26നാണ് കുളിമുറിയിൽ കുഴഞ്ഞു വീണെന്നു പറഞ്ഞ് അപ്പുക്കുട്ടനും ബന്ധുക്കളും ചേർന്ന് ഹെനയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഹെന മരിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകളെ തുടർന്ന് പൊലീസ് ആസൂത്രിതമായി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന ഹെനയെ കുളിപ്പിക്കാനുള്ള ശ്രമത്തിനിടെ എതിർപ്പുയർത്തിയപ്പോൾ നടത്തിയ മർദ്ദനത്തിനിടെയാണ് മരിച്ചതെന്നാണ് കണ്ടെത്തൽ. തലയ്ക്കുള്ളിലെ 13 ചതവുകൾ ഉൾപ്പെടെ 28 ഭാഗങ്ങളിൽ പരിക്കുണ്ടായിരുന്നതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനമാണ് കൊലയ്ക്ക് കാരണമെന്ന് ഹെനയുടെ ബന്ധുക്കളും പരാതി നൽകി.ഹെനയുടെ വീട്ടുകാരുമായി നടത്തിയ പണമിടപാടുകളിൽ തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും അപ്പുക്കുട്ടനെതിരെ സ്ത്രീധന നിരോധന നിയമ പ്രകാരം കേസെടുക്കുക.നിലവിൽ കൊലപാതകത്തിനും ഗാർഹിക പീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
ഇന്നലെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ ഒരു കൂസലില്ലാതെയാണ് അപ്പുക്കുട്ടൻ നിലകൊണ്ടത് . കിടപ്പുമുറിയിലും കുളിമുറിയിലും എത്തിച്ചപ്പോൾ നടന്ന കാര്യങ്ങൾ പൊലീസിനോട് വിശദീകരിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് ഇയാളെ തെളിവെടുപ്പിനായി എത്തിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന ഹെനയെ 2021 ഒക്ടോബർ 25നാണ് അപ്പുക്കുട്ടൻ വിവാഹം ചെയ്തത്. ഇതിനു ശേഷം ഹെനയുടെ പെരുമാറ്റത്തിൽ ഇയാൾ അസ്വസ്ഥനായിരുന്നെന്നും തുടർച്ചയായി ഹെനയെ മർദ്ദനത്തിനിരയാക്കിയിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അപ്പുക്കുട്ടൻ നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായി ഹെനയുടെ ബന്ധുക്കളും പൊലീസിനു മൊഴിനൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |