SignIn
Kerala Kaumudi Online
Friday, 19 April 2024 8.23 PM IST

പുലിമുട്ട് നിർമ്മാണം: വിജിലൻസ് അന്വേഷണ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി

s

ആലപ്പുഴ: അന്വേഷണം നേരിടുന്നതും ഡീബാർ ചെയ്തതുമായ നിർമ്മാണ കമ്പനികൾക്ക് ആലപ്പുഴ ജില്ലയിലെ പുലിമുട്ട് നിർമ്മാണങ്ങളുടെ കരാർ നൽകിയതിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ, ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനു നൽകിയ റിപ്പോർട്ടിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പെരുമ്പാവൂർ സ്വദേശി ജാഫർഖാന്റെ ഹർജിയിൽ ജസ്റ്റിസ് കെ. ബാബുവാണ് നിർദ്ദേശം നൽകിയത്. ഹർജി ജൂൺ 23 നു വീണ്ടും പരിഗണിക്കും. ആറാട്ടുപുഴ, അമ്പലപ്പുഴ സൗത്ത്, പതിയാങ്കര, കാട്ടൂർ, വട്ടച്ചാൽ എന്നിവിടങ്ങളിലായി 114 പുലിമുട്ടുകളാണ് കിഫ് ബിയുടെ സാമ്പത്തിക സഹായത്തോടെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി) നിർമ്മിക്കുന്നത്. രാമലിംഗം കൺസ്ട്രക്‌ഷൻ കമ്പനിയുടെയും ബംഗളൂരുവിലെ ധർത്തി ഡ്രഡ്‌ജിംഗ് ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് എന്ന കമ്പനിയുടെയും സംയുക്ത സംരംഭത്തിനാണ് കരാർ നൽകിയത്.

2016 ൽ പഴയ കറൻസി മാറുന്നതിന് ഇടനിലക്കാരനായി നിന്ന കുറ്റത്തിന് രാമലിംഗം കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നെന്ന് ഹർജിക്കാരൻ പറയുന്നു. തമിഴ്‌നാട്ടിലെ ദേശീയപാതയുടെ നിർമ്മാണത്തിന് കരാർ ഇവർക്കു നൽകിയതിൽ സി.ബി.ഐ അന്വേഷണം നടക്കുന്നുമുണ്ട്. ദേശീയ ഉൾനാടൻ ജലഗതാഗത അതോറിട്ടിയുടെ ഒരു വർക്കിന് വ്യാജ ബാങ്ക് ഗ്യാരണ്ടി ഹാജരാക്കിയതിനെത്തുടർന്ന് ധർത്തി ഡ്രഡ്‌ജിംഗ് ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിനെ ഡീബാർ ചെയ്തിരുന്നെന്നും ഹർജിക്കാരൻ ആരോപിച്ചു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിജിലൻസിനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഹർജിയിലെ പരാതി. എന്നാൽ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയോടു റിപ്പോർട്ട് തേടിയെന്നും അമ്പലപ്പുഴ ഡിവൈ.എസ്.പി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നെന്നും പൊലീസ് ഹെഡ്‌ക്വാട്ടേഴ്‌സ് പ.ഐ.ജി വിശദീകരണ പത്രികയിൽ അറിയിച്ചു. കരാർ വിവരങ്ങൾ തേടി രാമലിംഗം കൺസ്ട്രക്ഷൻ കമ്പനിയെ സമീപിച്ചെങ്കിലും കെ.ഐ.ഐ.ഡി.സിയുടെ അനുമതിയില്ലാതെ നൽകാനാവില്ലെന്നാണ് മറുപടി നൽകിയതെന്നും വിജിലൻസ് അന്വേഷണമാണ് ഉചിതമെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരാണ് വിജിലൻസ് അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഉചിതമായ നടപടിക്ക് റിപ്പോർട്ട് ഉൾപ്പെടെ സർക്കാരിന് കൈമാറിയെന്നും എ. ഐ.ജിയുടെ വിശദീകരണത്തിലുണ്ട്. ഈ റിപ്പോർട്ടിന്മേൽ എന്തു നടപടിയെടുത്തെന്നാണ് സർക്കാർ അറിയിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.