നെഹ്റു ട്രോഫി വാർഡിലെ വിദ്യാർത്ഥികൾ യാത്രാദുരിതത്തിൽ
ആലപ്പുഴ: വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സ്കൂളിലെത്തുന്നതിന് ബോട്ട് സർവീസിന്റെ സമയക്രമീകരണം തടസമാകുന്നു. ആലപ്പുഴ നഗരസഭ നെഹ്റുട്രോഫി വാർഡിൽ സോമൻ ജെട്ടി മുതൽ അഴീക്കൽ ജെട്ടിവരെയുള്ള പ്രദേശത്താണ് കുട്ടികൾ യാത്രാക്ലേശം അനുഭവിക്കുന്നത്.
മുൻ വർഷങ്ങളിലും ജലഗതാഗത വകുപ്പ് അധികൃതർക്ക് നിരവധി പരാതികൾ സമർപ്പിച്ചിരുന്നെങ്കിലും, പ്രശ്നപരിഹാരമുണ്ടായിരുന്നില്ല. ബോട്ടോ വള്ളമോ ഇല്ലാതെ തയ്യിൽ കായൽ, ഭഗവതി പാടം പ്രദേശങ്ങളിലെ ജനങ്ങൾക്ക് മറുകര കടക്കാൻ കഴിയില്ല. ആലപ്പുഴയിൽ നിന്ന് അൻപതിലധികം സർവീസുകൾ ബോട്ടുകൾ നടത്തുമ്പോഴും, വിരലിലെണ്ണാവുന്നവ മാത്രമാണ് ഈ റൂട്ട് വഴി സഞ്ചരിക്കുന്നത്. രാവിലെ 6.30നും, 9നുമാണ് ബോട്ടെത്തുന്നത്. 9ന്റെ ബോട്ടിൽ കയറിയാൽ 9.30ന് ബെല്ലടിക്കും മുമ്പ് ക്ലാസിലെത്താൻ സാധിക്കാറില്ലെന്ന് കുട്ടികൾ പറയുന്നു. വൈകിട്ടാവട്ടെ 4.45നും 6.30നുമാണ് സർവ്വീസുകൾ. 3.30ന് ക്ലാസ് കഴിയുന്ന കുട്ടികൾ 4.45വരെ ബോട്ട് കാത്ത് ജെട്ടിയിലിരിക്കണം. പല ദിവസങ്ങളിലും ഈ ബോട്ട് മുടങ്ങുന്നത് പതിവാണെന്നും ആക്ഷേപമുണ്ട്. 6.30ന്റെ അവസാന ബോട്ട് കഴിഞ്ഞാൽ പിന്നെ കടത്തുവള്ളം മാത്രമാണ് ശരണം. ബോട്ട് സമയത്ത് ലഭിക്കാത്തത് മൂലം സ്കൂൾ സമയത്തിന് ശേഷം കലാ,കായിക പരിശീലനങ്ങളിൽ പങ്കെടുക്കാനും കുട്ടികൾക്ക് സാധിക്കുന്നില്ല.
വെള്ളത്തിനു നടുവിൽ
തയ്യിൽ കായൽ, ഭഗവതിപ്പാടം കരകളിലായുള്ളത് മുന്നൂറിലധികം കുടുംബങ്ങൾ
ഇരുകരകളിലായി 8 ജെട്ടികൾ
രാത്രി 8 കഴിഞ്ഞാൽ കടത്തുവള്ളമില്ല
ആശുപത്രിയിൽ പോകേണ്ടിവന്നാൽ യമഹാ വള്ളം വിളിക്കണം
പോക്കറ്റ് ചോരും
സമയത്ത് സ്കൂളിലെത്താൻ ബോട്ടില്ലാത്തതിനാൽ കടത്തുവള്ളം വാടകയ്ക്കെടുത്താണ് കുട്ടികളെ അയക്കുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. തലങ്ങും വിലങ്ങും നീങ്ങുന്ന ഹൗസ് ബോട്ടുകൾക്ക് ഇടയിലൂടെയാണ് വള്ളത്തിലെ സഞ്ചാരം. പ്രതിമാസം രണ്ടായിരം രൂപയിലധികം കുട്ടികളുടെ യാത്രയ്ക്കായി മുടക്കേണ്ടിവരുന്നുണ്ട്.
പാലം വാഗ്ദാനത്തിന് 40 വയസ്
സ്റ്റാർട്ടിംഗ് പോയിന്റിന് കുറുകെ പാലം വരുമെന്ന വാഗ്ദാനത്തിന് 40 വയസിലേറെ പ്രായമുണ്ട്. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 6 കോടി 25 ലക്ഷത്തിന്റെ പാലം വരുന്നതായി പ്രഖ്യാപനമുണ്ടായതാണ്.ഇന്നും യാഥാർത്ഥ്യമായില്ലെന്ന് മാത്രം.
പ്രദേശവാസികളുടെ ആവശ്യങ്ങൾ
1. രാവിലെ 7നും 8.30നും ഇടയിൽ സർവീസ് വേണം
2. രാത്രിയിലെ അവസാന സർവ്വീസ് അഴീക്കൽ - സോമൻ ജെട്ടി വഴിയും വിടുക
3. അപ്രതീക്ഷിതമായി സർവീസ് മുടങ്ങിയാൽ പകരം സംവിധാനം ഏർപ്പെടുത്തുക
യാത്രക്കാരും ജെട്ടിയും കുറവുള്ള റൂട്ട് വഴി ബോട്ട് സർവീസ് നടത്താനാണ് അധികൃതർക്ക് താത്പര്യം. നെഹ്‌റു ട്രോഫി വാർഡിൽ മാത്രം എട്ട് ജെട്ടികളാണുള്ളത്. സ്കൂൾ തുറന്ന പശ്ചാത്തലത്തിൽ സർവീസുകളുടെ എണ്ണം അടിയന്തരമായി വർദ്ധിപ്പിക്കണം.
- രക്ഷിതാക്കൾ, നെഹ്റുട്രോഫി വാർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |