ആലപ്പുഴ: സ്കൂളുകൾ പഴയപടി പ്രവർത്തനം ആരംഭിച്ചതോടെ നിയന്ത്രണങ്ങൾ ലംഘിച്ച് പായുന്ന ടിപ്പർ, ടോറസ് ലോറികൾക്കെതിരെ നടപടിക്ക് മോട്ടോർവാഹന വകുപ്പ്. രാവിലെയും വൈകിട്ടും തിരക്ക് സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണ് നീക്കം.
ജില്ലയിൽ കെ.പി റോഡ്, അമ്പലപ്പുഴ-തിരുവല്ല, തോട്ടപ്പള്ളി-ചവറ, മുഹമ്മ- തണ്ണീർമുക്കം, ഹരിപ്പാട് -പള്ളിപ്പാട്, നങ്ങ്യാർകുളങ്ങര -മാവേലിക്കര റോഡുകളിലാണ് ടിപ്പർ ലോറികളുടെ അപകടസഞ്ചാരം.
കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ടീമും ജോയിന്റ് ആർ.ടി.ഒമാരും നടത്തിയ പരിശോധനയിൽ നിരോധനം ലംഘിച്ച് ഓടിയ ടിപ്പറുകൾക്കെതിരെ പിഴ ചുമത്തിയിരുന്നു.ജില്ലയിലെ എല്ലാ താലൂക്കുകളിലും നടന്ന പരിശോധനയിൽ സമയക്രമം ലംഘിച്ചതിന് ശരാശരി അഞ്ച് മുതൽ പത്തുവരെ ടിപ്പർ ലോറികൾക്ക് എതിരെ നടപടിയെടുക്കുന്നുണ്ട്.
തോട്ടപ്പള്ളിയിൽ നിന്ന് നീക്കം ചെയ്യുന്ന മണലുമായി ടോറസ് ലോറികളും സമയക്രമം തെറ്റിച്ച് തലങ്ങും വിലങ്ങുമായി സർവീസ് നടത്തുന്നുവെന്ന് പരാതിയുണ്ട്. വീതികുറഞ്ഞ തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡിൽ സ്പിൽവേ പൊഴിമുഖത്തിന് സമീപത്ത് രാവിലെ മുതൽ ലോറികൾ നിരത്തിയിട്ടിരിക്കുന്നത് അപകടഭീതി ഉയർത്തുന്നു. കുട്ടികളുമായി എത്തുന്ന സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും ഈ ഭാഗത്ത് എത്തുമ്പോൾ വലിയ ഗതാഗതക്കുരുക്കുമാണ് ഉണ്ടാക്കുന്നത്. പൊലീസും മോട്ടോർ വാഹനവകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു.
#ടിപ്പറുകാർ പറയുന്നത്
ഓവർലോഡ് ഇല്ലാതാക്കാൻ ക്രഷറുകളിലും ക്വാറികളിലും വാഹനങ്ങളുടെ പെർമിറ്റ് അനുസരിച്ച് ലോഡ് കയറ്റാനുള്ള സംവിധാനം ഉണ്ടാകണം. ഒരു ലോഡ് സാധനം ക്വാറിയിൽ നിന്ന് ഉടമയ്ക്ക് എത്തിച്ചു കൊടുത്താൽ ഇന്ധനവില, ജീവനക്കാരുടെ ശമ്പളം എന്നിവ കഴിഞ്ഞാൽ നാമാത്രമായ തുകയാണ് ലഭിക്കുന്നത്. ഇതിന് പുറമേ ഭാരിച്ച തുക പിഴ ചുമത്തിയാൽ വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. അങ്ങനെ വന്നാൽ നിർമ്മാണ സാമഗ്രികൾ എത്തിക്കാനാകാതെ മേഖല നിശ്ചലമാകും. സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് പലരും വാഹനങ്ങൾ വാങ്ങി ഉപജീവനം കണ്ടെത്തുന്നത്. പുതിയ വാഹനം നിരത്തിലിറക്കണമെന്നങ്കിൽ 50ലക്ഷം രൂപയെങ്കിലും വേണ്ടിവരും.
# നിയന്ത്രണ സമയം
രാവിലെ 9 മുതൽ 10 മണിവരെയും വൈകീട്ട് 3.30 മുതൽ 4.30 മണിവരെയുള്ള സമയങ്ങളിൽ ടിപ്പർലോറികളുടെ സഞ്ചാരം നിരോധിച്ചിട്ടുണ്ട്. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ഈ സമയത്ത് വാഹനങ്ങൾ നിരത്തിലിറക്കിയാൽ പെർമിറ്റ് ക്ളാസ് അനുസരിച്ച് 1500രൂപ മുതൽ 7500രൂപ വരെ പിഴ ഈടാക്കും.
ജില്ലയിലെ ടിപ്പർ ലോറികളും ടോറസുകളും.............. 4000
തൊഴിലാളികൾ................................................... 8000
............................
' ടിപ്പർ ഉടമകളും തൊഴിലാളികളും ദുരിതത്തിൽ കഴിയുമ്പോഴുള്ള പരിശോധനയും കനത്ത പിഴ ചുമത്തലും ഇന്ധന വിലവർദ്ധനവും മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പുതിയ വാഹനം നിരത്തിൽ ഇറക്കാൻ എടുത്ത വായ്പ പോലും തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
പ്രകാശൻ, ടിപ്പർ ഉടമ
'സ്‌കൂൾ സമയത്ത് ടിപ്പർലോറികൾ സർവീസ് നടത്തിയാൽ കർശന നടപടിയെടുക്കും. പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
ജി.എസ്. സജിപ്രസാദ്, ആർ.ടി.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |