ആലപ്പുഴ: കായലോളങ്ങളെ വകഞ്ഞുമാറ്റി ചീറിപ്പായുന്ന സ്പീഡ് ബോട്ടുകൾ ഏറുമ്പോഴും ഇവയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ശക്തമാകുന്നു. ഹൗസ് ബോട്ടിലെ ശാന്തമായ യാത്രയ്ക്കിടെ സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെയടക്കം ആകർഷിച്ചാണ് വേമ്പനാട്, മീനപ്പള്ളി കായലിൽ സ്പീഡ് ബോട്ട് ടൂറിസം മുന്നേറുന്നത്. കൂടുതൽ ജനങ്ങളെ ആകർഷിക്കാൻ സാധിക്കുന്നുണ്ടെങ്കിലും, സുരക്ഷാ കാര്യത്തിൽ വലിയ വീഴ്ച്ച സംഭവിക്കുന്നതായുള്ള ആക്ഷേപം ശക്തമാണ്. സാഹസികമായ വേഗതയിൽ ലൈഫ് ജാക്കറ്റ് പോലുമില്ലാതെയാണ് പലപ്പോഴും കുട്ടികളടക്കമുള്ള സഞ്ചാരികൾ സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്നത്. പരിധിയിൽ കൂടുതൽ ആളുകളെ ഓരോ ബോട്ടിലും പ്രവേശിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. സ്പീഡ് ബോട്ട് സർവ്വീസ് സംബന്ധിച്ച് സ്വകാര്യ കമ്പനികൾ വെബ്സൈറ്റുകളിൽ പോലും യാത്രക്കാർ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ നൽകിയിട്ടുണ്ട്. ജില്ലാ പോർട്ട് ഓഫീസിന്റെ രേഖകൾ പ്രകാരം ജില്ലയിൽ 131 സ്പീഡ് ബോട്ടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയാണ്. 20ൽ താഴെ ബോട്ടുകൾ മാത്രമാണ് വ്യാവസായികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്.
ആലപ്പുഴ പോർട്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബോട്ടുകൾ
ഹൗസ് ബോട്ട് - 800
മോട്ടോർ ബോട്ട് - 402
ശിക്കാര വള്ളം - 240
സ്പീഡ് ബോട്ട് - 131
ബാർജ്ജ് - 18
ഫെറി - 4
ഡ്രെഡ്ജർ - 1
ഫ്ലോട്ടിംഗ് റസ്റ്റോറന്റ് - 1
..................................
എല്ലാ ബോട്ടുകളുടെയും സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച പരിശോധനകൾ നടക്കുന്നുണ്ട്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയുണ്ടാവും. വളരെ വേഗതയിൽ യാത്ര ചെയ്യുന്ന സ്പീഡ് ബോട്ടിൽ എല്ലാവരും നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം.
എബ്രഹാം.വി.കുര്യാക്കോസ്, ജില്ലാ പോർട്ട് ഓഫീസർ
എല്ലാ ബോട്ടുകളും സുരക്ഷാമാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചുവേണം പ്രവർത്തിക്കുവാൻ. ഭാവിയിൽ ഒരു അപകടം സംഭവിച്ചാൽ, അത് ടൂറിസം വ്യവസായത്തെ ആകമാനം ദോഷകരമായി ബാധിക്കും.
ബോട്ടുടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |