നടപടികൾ ഇഴഞ്ഞു നീങ്ങുന്നു
ആലപ്പുഴ : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള മൊബിലിറ്റി ഹബ് നിർമ്മാണത്തിന്റെ നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. ഹെറിറ്റേജ് കമ്മിറ്റി കൂടിയെങ്കിലും, കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഘടന എങ്ങനെ വേണമെന്ന ഔദ്യോഗിക പ്രസ്താവനയുണ്ടായിട്ടില്ല.
കെട്ടിടത്തിൽ മംഗലാപുരം ഓട് സ്ഥാപിക്കണമെന്ന സംസ്ഥാന ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ നിർദ്ദേശം ഒഴിവാക്കുമെന്നാണ് വിവരം. മുൻ ധാരണ പോലെ തന്നെ ബസ് ടെർമിനലും, ഷോപ്പിംഗ് കോംപ്ലക്സും ഉൾപ്പടെ ഹൗസ് ബോട്ട് മാതൃകയിലാവും ഭീമൻ കെട്ടിട സമുച്ചയം ഉയരുക. ഹബ് പദ്ധതിയിലെ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ സമയം വേണ്ടിവരിക കെ.എസ്.ആർ.ടി.സിയുടെ കെട്ടിട സമുച്ചയത്തിനാകും.
നിലവിൽ ആലപ്പുഴ ഡിപ്പോയോട് ചേർന്ന് പ്രവർത്തിക്കുന്ന ഗാരേജ് വളവനാട് നിർമ്മിക്കുന്ന താത്കാലിക സംവിധാനത്തിലേക്ക് മാറ്റിയാലേ പഴയ കെട്ടിടം പൊളിച്ചു തുടങ്ങാൻ കഴിയുകയുള്ളൂ. വളവനാട്ട് ഹൗസിംഗ് ബോർഡിന്റെ സ്ഥലത്ത് കെ.എസ്.ആർ.ടി.സി ഗാരേജിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണ പൂർത്തീകരണത്തിന് ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ഗാരേജ് വളവനാട്ട് ആരംഭിച്ചു കഴിഞ്ഞാൽ ബസുകൾക്ക് വന്നുപോകാൻ മാത്രമാകും ഇപ്പോഴത്തെ ബസ് സ്റ്റാൻഡ് ഉപയോഗിക്കുക. ബസുകൾ സൂക്ഷിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും വളവനാട്ടെ താത്കാലികഗാരേജിലാകും.
ഇഴഞ്ഞിഴഞ്ഞ്
മൊബിലിറ്റി ഹബ് നിർമ്മാണത്തിന് മുന്നോടിയായുള്ള ടെസ്റ്റ് പൈലിംഗ് കഴിഞ്ഞ സെപ്തംബറിലും, ഭാരപരിശോധന ഡിസംബറിലുമാണ് നടന്നത്. മാസങ്ങൾ പിന്നിട്ടിട്ടും തുടർപ്രവർത്തനങ്ങൾ ഒരടി പോലും മുന്നോട്ട് നീങ്ങിയിട്ടില്ല. ഇതിനിടെ കെട്ടിടത്തിൽ മംഗലാപുരം ഓട് സ്ഥാപിക്കണമെന്ന നിർദ്ദേശം ആശയക്കുഴപ്പം സൃഷ്ടിച്ചു. മേയ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനമാരംഭിക്കുമെന്ന് അറിയിച്ചിരുന്ന വളവനാട്ടെ താത്കാലിക ഗാരേജും, വർക്ക് ഷോപ്പും പ്രവർത്തന സജ്ജമാകാൻ ചുരുങ്ങിയത് മൂന്ന് മാസത്തിലധികം വേണ്ടി വരുമെന്നാണ് അധികൃതരുടെ വിശദീകരണം.
സ്റ്റാൻഡിലെത്താൻ 'കുളം" കടക്കണം
കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിലെത്താൻ കുണ്ടും കുഴിയും നിറഞ്ഞ റോഡ് കടക്കണം. അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ കുഴിയെടുത്ത പി.ഡബ്യു.ഡി റോഡാണ് സഞ്ചാരികൾക്ക് യാത്രാക്ലേശം സമ്മാനിച്ച് കുളമായി കിടക്കുന്നത്. കുഴിയടയ്ക്കാൻ കഴിഞ്ഞ ദിവസം അധികൃതർ കല്ലും മണ്ണും കൊണ്ടിട്ടെങ്കിലും, തുടർച്ചയായ മഴയിൽ റോഡ് വീണ്ടും കുളമായി.
മുൻ ധാരണപ്രകാരമുള്ള ഘടനയിൽ തന്നെ കെട്ടിടം നിർമ്മിക്കാനാണ് സാദ്ധ്യത. ഇത് സംബന്ധിച്ച ഹെറിറ്റേജ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വളവനാട്ടെ ഗാരേജിൽ ഫയർ സേഫ്ടി സംവിധാനത്തിനടക്കമുള്ള ടെൻഡർ നടപടികൾ പൂർത്തിയായി വരാൻ കാലതാമസമുണ്ടാകും
-ജേക്കബ്, പ്രോജക്ട് മാനേജർ, ഇൻകെൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |