ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം കൊവിഡ് രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോൾ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണവിതരണം പുന:രാരംഭിച്ചിരിക്കുകയാണ് നഗരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അത്താഴക്കൂട്ടം എന്ന സാമൂഹ്യസേവന സംഘടന. വർഷങ്ങളായി ആശുപത്രിയിലെ രോഗികൾക്ക് മുടങ്ങാതെ അത്താഴമെത്തിക്കുന്ന സംഘടന കൊവിഡ് രൂക്ഷമായിരുന്ന കാലത്ത് ഭക്ഷണവിതരണവും മറ്റ് സഹായങ്ങളും എത്തിച്ചിരുന്നു. രോഗ തീവ്രത കുറയുകയും രോഗികളുടെ എണ്ണം വിരലിലെണ്ണാവുന്ന നിലയിലേക്ക് ചുരുങ്ങുകയും ചെയ്തതോടെയാണ് ഭക്ഷണവിതരണം അവസാനിച്ചത്. കൊവിഡ് കെയർ സെന്ററായ ജില്ലാ ആശുപത്രിയിൽ നിലവിൽ 10 പോസിറ്റീവ് രോഗികളെ പാർപ്പിച്ചിട്ടുണ്ട്. ഇവർക്ക് സഹായത്തിനായി ബൈസ്റ്റാൻഡർമാരുമുണ്ട്. രോഗ വ്യാപനം തടയേണ്ടതിനാൽ സഹായികൾ പുറത്തിറങ്ങുന്നില്ല. ഇവർക്കുൾപ്പടെയുള്ള ഭക്ഷണമാണ് അത്താഴക്കൂട്ടം നൽകിത്തുടങ്ങിയത്.
കണ്ടില്ലെന്ന് നടിക്കരുത്
കൊവിഡിന്റെ തുടക്ക കാലത്ത് ആശുപത്രികളിലും വീടുകളിലും, സി.എഫ്.എൽ.ടി.സികളിലും പാർപ്പിച്ചിരുന്ന രോഗികൾക്ക് കൃത്യമായി ഭക്ഷണം എത്തിക്കാൻ അധികൃതർക്ക് സാധിച്ചിരുന്നു. നേരിയ നിരക്കിലാണെങ്കിലും, രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആശുപത്രിയിൽ പാർപ്പിക്കുന്നുണ്ട്. ഇവർക്ക് സഹായത്തിനായും ഒരാൾ ഒപ്പമുണ്ടാകും. എന്നാൽ പുറത്തിറങ്ങി ഭക്ഷണമടക്കം വാങ്ങിക്കുകയെന്നത് സാദ്ധ്യമല്ല. ഈ അവസ്ഥ മനസിലാക്കി കൃത്യമായി രോഗികളുടെ വിവരം ശേഖരിച്ച് ആവശ്യങ്ങൾ മനസിലാക്കി മൂന്ന് നേരവും ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി പുന:രാരംഭിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
..........................................
രോഗികളുടെ നിരക്ക് വീണ്ടും ഉയർന്നു തുടങ്ങിയതോടെയാണ് കൊവിഡ് രോഗികൾക്കുംഅത്താഴം നൽകാമെന്ന് തീരുമാനിച്ചത്. എല്ലാ ദിവസവും ആശുപത്രിയിൽ മറ്റ് രോഗികൾക്ക് അത്താഴം നൽകുന്നുണ്ട്. അതിനൊപ്പം കൊവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂടി നൽകുകയാണ്.
എ.ആർ.നൗഷാദ്, അത്താഴക്കൂട്ടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |