ആലപ്പുഴ : കരക്കാരുടെ ആർപ്പ് വിളിയുടെ അകമ്പടിയോടെ, പുതുക്കി പണിത കാരിച്ചാൽ ചുണ്ടൻ നീരണിഞ്ഞു. ഇന്നലെ രാവിലെ 11 30ന് ഭക്തിനിർഭരമായ ചടങ്ങുകളോടെയായിരുന്നു നീരണിയൽ ചടങ്ങ്.
15 തവണ നെഹ്രുട്രോഫിയിൽ മുത്തമിട്ടിട്ടുള്ള കാരിച്ചാൽ ചുണ്ടനിൽ ഇക്കുറി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് തുഴയെറിയുന്നത്. 12ന് ചമ്പക്കുളത്ത് പമ്പയാറ്റിൽ നടക്കുന്ന മൂലം വള്ളംകളിയിലാണ് ആദ്യ മത്സരം. തുടർന്ന് സെപ്തംബർ നാലിന് പുന്നമടയിൽ നെഹ്രു ട്രോഫി ജലമേളയിൽ പങ്കെടുക്കും.
നീരണിയലിന്റെ മുന്നോടിയായി ചുണ്ടൻവള്ള സമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ സമീപത്തെ ഹിന്ദു,മുസ്ലിം,ക്രിസ്ത്യൻ ദേവാലയങ്ങളിൽ പ്രാർത്ഥനയും വഴിപാടുകളും നടത്തി. കാരിച്ചാൽ ചുണ്ടൻവള്ള സമിതി പ്രസിഡന്റ് എസ്.ജയകുമാർ,സെക്രട്ടറി റോബിൻ ചാക്കോ, ട്രഷറർ ജോസി, ക്യാപ്ടൻ കെ.ആർ.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
മൂലം വള്ളംകളിയുടെ പരിശീലനത്തിനായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ അംഗങ്ങൾ ഇന്നലെ വള്ളം കൊണ്ടു പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |