ആലപ്പുഴ : കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന രൂക്ഷമായ കടൽകയറ്റം ജില്ലയിലെ തീരദേശ ജനതയുടെ ജീവിതം ദുരിതത്തിലാക്കുന്നു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, വലിയഴീക്കൽ, പെരുമ്പള്ളി, പല്ലന, കുറ്റിക്കാട്, പുറക്കാട്, മാധവൻ മുക്ക്, ചേന്നുവേലി, ഒറ്റമശ്ശേരി എന്നിവിടങ്ങളിലാണ് കയൽകയറ്റം ശക്തമായിട്ടുള്ളത്.
നിലവിലുള്ള കടൽഭിത്തി പലഭാഗങ്ങളിളും താഴ്ന്ന് കിടക്കുന്നതിനാൽ കൂറ്റൻ തിരമാലകൾ ഇവയ്ക്ക് മുകളിലൂടെ ഇരച്ചുകയറിയാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലും ഒറ്റമശ്ശേരിയിലും നിരവധി വീടുകൾ ഏത് സമയവും കടൽ കവർന്നെടുക്കാവുന്ന അവസ്ഥയിലാണ്.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടമായിരിക്കുമ്പോഴാണ് കടൽക്ഷോഭവും ദുരിതം വിതയ്ക്കുന്നത്. ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിന് കടലിൽ പോകുന്ന തൊഴിലാളികൾ നിരാശയോടെയാണ് തിരിച്ചെത്തുന്നത്. ട്രോളിംഗ് നിരോധനം കാരണം ജില്ലയിലെ ബോട്ടുകളും വലിയ വള്ളങ്ങളും ഹാർബറുകളിൽ നങ്കൂരമിട്ടിരിക്കുകയാണ്. ട്രോളിംഗ് നിരോധന സമയത്ത് തീരക്കടൽ കനിയുമെന്ന് കരുതിയെങ്കിലും വേണ്ടത്ര മത്സ്യം ലഭിക്കുന്നില്ല. ചാകരപ്പാടും എങ്ങും പ്രത്യക്ഷപ്പെട്ടിട്ടില്ല.
തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്ക് പൂവാലൻ ചെമ്മീൻ, അയല, മത്തി, കൊഴുവ, നത്തോലി തുടങ്ങി വിവിധയിനം മത്സ്യങ്ങളാണ് മുൻകാലങ്ങളിൽ സുലഭമായി ലഭിച്ചിരുന്നത്. ഇപ്പോൾ ഇവയൊന്നും കാണാനില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ചെറുവള്ളങ്ങളിലെ മത്സ്യബന്ധനം
അഞ്ചുപേർ കയറുന്ന ചെറുവള്ളങ്ങളിലും ഒന്നോ രണ്ടോ തൊഴിലാളികൾ കയറുന്ന പൊന്ത് വള്ളങ്ങളിലും ലഭിക്കുന്ന ചെറുമത്സ്യങ്ങളുടെ വില്പനയാണ് തൊഴിലാളികൾക്ക് അല്പമെങ്കിലും ആശ്വാസം പകരുന്നത്. ചെമ്മീൻ, അയല, മത്തി, മണങ്ങ്, കുറിച്ചി, മറ്റ് ചെറുമത്സ്യങ്ങൾ എന്നിവയാണ് പൊന്തുവള്ളക്കാർക്ക് ലഭിക്കുന്നത്. ചെറുവള്ളങ്ങളിലും പൊന്ത് വള്ളങ്ങളിലും ലഭിക്കുന്ന ചെറുമത്സ്യങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി വഴിയോരങ്ങളിൽ മത്സ്യത്തൊഴിലാളികൾ നേരിട്ട് വിൽക്കുകയാണിപ്പോൾ. രാസവസ്തുക്കൾ പുരളാത്ത ഫ്രഷ് മത്സ്യം ലഭിക്കുമെന്നതിനാൽ ഉപഭോക്താക്കൾക്കും ഇത്തരം മത്സ്യങ്ങളോട് താത്പര്യം കൂടുതലാണ്.
"ഒറ്റമശേരിയിലെ കടലേറ്റ പ്രദേശങ്ങളിൽ താൽക്കാലിക കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കും. നിർമാണത്തിനാവശ്യമായ കരിങ്കല്ലിന്റെ അധികനിരക്ക് അംഗീകരിച്ച് മന്ത്രിസഭ ഉത്തരവായി. 95.45 ലക്ഷം രൂപയാണ് അനുവദിച്ചത്. ടെൻഡർ രേഖകളും അനുബന്ധ റിപ്പോർട്ടുകളും ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കും.
- പി.പ്രസാദ്, മന്ത്രി
"കാലവർഷത്തിന്റെ ഭാഗമായുള്ള കടൽ കയറ്റം മൂലം ദുരിതം അനുഭവിക്കുന്ന തീരദേശവാസികളെ സഹായിക്കാൻ സർക്കാരും ഫിഷറീസ് വകുപ്പും അടിയന്തരമായി ഇടപെടണം.
-ജയപ്രകാശ്, മത്സ്യത്തൊഴിലാളി, തൃക്കുന്നപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |