ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി തകഴിയിൽ പൈപ്പ് മാറ്റിയിടുന്ന ജോലികൾ വൈകുന്നത് ഒഴിവാക്കാൻ പുതിയ ടെണ്ടർ നടത്താൻ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗം തീരുമാനിച്ചു. ടെണ്ടർ നടപടികൾ ആഗസ്റ്റ് 30നുള്ളിൽ പൂർത്തീകരിക്കും. എച്ച്. സലാം എ.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി റോഷി അഗസ്റ്റിൻ യോഗം വിളിച്ചത്..
തകഴിയിൽ സ്ഥാപിച്ച ഒന്നര കിലോമീറ്റർ നീളത്തിലുള്ള ഗുണനിലവാരം കുറഞ്ഞ പൈപ്പ് അടിക്കടി പൊട്ടുന്നതിനാൽ ഇത്രയും ഭാഗത്തെ പൈപ്പ് മാറ്റി സ്ഥാപിക്കാൻ ആരംഭിച്ച ജോലികൾ രണ്ട് മാസം കഴിഞ്ഞിട്ടും 520 മീറ്ററ്റർ മാത്രമാണ് പൂർത്തിയായത്. തുടർ പ്രവർത്തനങ്ങൾ കരാറുകാരൻ നിറുത്തിയ സാഹചര്യത്തിലാണ് കരാർ ടെർമിനേറ്റ് ചെയ്ത് പുതിയ ടെണ്ടർ ചെയ്യാൻ തീരുമാനിച്ചത്. ആഗസ്റ്റിൽ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ നടത്തണമെന്നും യോഗം നിർദ്ദേശിച്ചു.
മുഴുവൻ പ്രവൃത്തികളും ജലവിഭവ വകുപ്പ് ചീഫ് എൻജിനീയറുടെ മേൽനോട്ടത്തിൽ നടത്തും. ഇതുവരെ 70ൽ അധികം തവണയാണ് പൈപ്പ് പൊട്ടിയത്. യോഗത്തിൽ എം.എൽ.എമാരായ എച്ച്. സലാം, പി.പി.ചിത്തരഞ്ജൻ,വാട്ടർ അതോറിട്ടി എം.ഡി.വെങ്കിടേശപതി പ്രോജക്ട് ചീഫ് എൻജിനീയർ അനിൽകുമാർ, എക്‌സിക്യൂട്ടീവ് എൻജീനീയർ ഇൻ ചാർജ് (ആലപ്പുഴ) എൻ.ആർ.ഹരി, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.വി.ഹേമ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ നൗഷാദ്, എക്‌സിക്യൂട്ടീവ് എൻജിനിയർ ആശ രാജ്, പ്രോജക്ട് മാനേജർ ജയകുമാർ, പി.എച്ച്.ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ദിലീപ് ഗോപാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |