അമ്പലപ്പുഴ: ജില്ലയിലെ മയക്കുമരുന്ന് ഇടപാടുകൾക്ക് നേതൃത്വം നൽകിയിരുന്ന യുവാവ് പിടിയിലായി. ആലപ്പുഴ മുനിസിപ്പാലിറ്റി സക്കറിയ വാർഡിൽ അലിക്കുഞ്ഞ് പുരയിടത്തിൽ നസീമിനെയാണ് (29) പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശനുസരണം അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി നായരിന്റെ നേതൃത്വത്തിലെ സ്പെഷ്യൽ സ്‌ക്വാഡിലെ ടോണി, ബിനോയ്, വിനിൽ, സേവിയർ, ദിനു, രാജീവ് എന്നിവരും പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ ആലപ്പുഴയിൽ കൊണ്ടുവരുന്നവരിലെ പ്രധാനി ആണ് നസീം എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 29 ന് വണ്ടാനം ആശുപത്രി പരിസരത്തുനിന്നും 8 ഗ്രാം എം.ഡി.എം.എയും, 250 ഗ്രാം കഞ്ചാവുമായി നെടുമുടി ഏഴാം വാർഡിൽ ഇടപ്പള്ളി വീട്ടിൽ ടിന്റോ ജോസഫിനെ (24) പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് നസീമിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ നസീമിനെ റിമാൻഡ് ചെയ്തു. ഇവരുടെ റാക്കറ്റിൽപ്പെട്ട കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |