ആലപ്പുഴ: അദ്ധ്യാപകരോട് നേരിട്ട് പറയാൻ വിദ്യാർത്ഥികൾ മടിക്കുന്ന പരാതികൾ എഴുതി അറിയിക്കാൻ സ്കൂളുകളിൽ വിദ്യാഭ്യാസ വകുപ്പ് പുതുതായി പരാതിപ്പെട്ടികൾ സ്ഥാപിക്കും. പ്രധാനാദ്ധ്യാപകരുടെയോ സ്റ്റാഫ് റൂമിന്റെയോ സമീപം മുമ്പ് സ്ഥാപിച്ചിരുന്ന പെട്ടികളിൽ പരാതി എഴുതിയിടാൻ വിദ്യാർത്ഥികൾ മടിച്ചിരുന്നു. അതിനാൽ ഇവരാരും നേരിട്ട് കാണാത്ത ഇടങ്ങളിലാവും ഇനി പെട്ടികൾ സ്ഥാപിക്കുക.
ആരാണെന്നു സ്വയം വെളിപ്പെടുത്താതെ നൽകുന്ന പരാതികൾക്ക് അതത് ആഴ്ചയിൽ പരിഹാരം കണ്ടെത്തണമെന്നും മുഴുവൻ സ്കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കണമെന്നും ഹൈക്കോടതി വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച് നേരത്തെ വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് ഭൂരിഭാഗം സ്കൂളുകളിലും നടപ്പാക്കിയിരുന്നില്ല. ചില സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചെങ്കിലും കൊവിഡ് കാരണം സ്‌കൂളടഞ്ഞതോടെ ഇവ ഉപയോഗശൂന്യമായി. സ്ഥാപിച്ചാലും പരാതികൾ ലഭിക്കാറില്ല എന്ന് പല സ്‌കൂളുകളും പറയുമ്പോൾ പരാതി നൽകാനുള്ള സാഹചര്യമില്ലാത്തതാണ് പ്രശ്‌നമെന്നാണ് വിദ്യാർത്ഥികളുടെ ആക്ഷേപം. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും പെട്ടികൾ തുറക്കണമെന്നും പരാതികളിൽ നടപടി സ്വീകരിക്കണമെന്നുമാണ് നിർദേശം.
പരിഹാരത്തിന് സമിതികൾ
പരാതികളിൽ ഹെഡ്മാസ്റ്ററുടെയോ പ്രിൻസിപ്പലിന്റെയോ നേതൃത്വത്തിൽ പരിഹാരം കാണണം. ഇവരുടെ അഭാവത്തിൽ ചുമതലക്കാരായ ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കണം.തിരഞ്ഞെടുത്ത മൂന്ന് അദ്ധ്യാപകർ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റിക്കും പരാതികൾ പരിശോധിച്ചു നടപടിയെടുക്കാം. അഞ്ചംഗ സമിതിയിൽ ചുരുങ്ങിയതു രണ്ടുപേർ വനിതകളായിരിക്കണം. ഇരുന്നൂറിൽ താഴെ കുട്ടികളുള്ള സ്കൂളുകളിൽ മൂന്ന് അംഗങ്ങളുള്ള കമ്മിറ്റി മതിയാകും. ഒരാൾ വനിതയായിരിക്കണം. ഗൗരവ സ്വഭാവമുള്ള പരാതികൾ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പരാതിപരിഹാര സെല്ലിനും പോക്സോ ആക്ടിന്റെ പരിധിയിൽ വരുന്നവ ചൈൽഡ് ലൈൻ വഴി പൊലീസിനെയും അറിയിക്കണം. പരാതികളുടെ രഹസ്യസ്വഭാവം സമിതി ഉറപ്പാക്കണം.
പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നത് സ്വാഗതാർഹമാണ്. കുട്ടികൾക്ക് പറയാനുള്ള അഭിപ്രായങ്ങൾ ആശങ്കയില്ലാതെ ബോദ്ധ്യപ്പെടുത്താം
സി.പ്രദീപ്, സംസ്ഥാന പ്രസിഡന്റ്, കെ.പി.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |