ആലപ്പുഴ : കർക്കടകവാവു ദിനമായ ഇന്ന് പുലർച്ചെ നാലു മുതൽ ജില്ലയിലെ സ്‌നാനകേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ നടക്കും.
തൃക്കുന്നപ്പുഴ തീരം, തോട്ടപ്പള്ളി പൊഴിമുഖം, പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രം, ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രം, ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പല്ലന ശ്രീപോർക്കലി ദേവീ മഹാദേവ ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ തൈക്കൽ ശിവപുരി കടൽതീരം, മരത്തോർവട്ടം ധന്വന്തരി ക്ഷേത്രം, കൊറ്റംകുളങ്ങര വിഷ്ണു ക്ഷേത്രം, തോട്ടപ്പള്ളി പൊഴിമുഖം, തോട്ടപ്പള്ളി ശ്രീബലഭദ്ര സ്വാമി ക്ഷേത്രം, കണ്ടിയൂർ ആറാട്ടുകടവ്, പുത്തനമ്പലം ശ്രീനാരായണപുരം ക്ഷേത്രം, പുന്നപ്ര കടൽത്തീരം, ആറാട്ടുപുഴ വലിയഴീക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രം, വേളോർവട്ടം ക്ഷേത്രം എന്നിവിടങ്ങളാണ് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ.
അഖില ഭാരത അയ്യപ്പസേവാസംഘം 301ാം നമ്പർ ശാഖയുടെ നേതൃത്വത്തിലുള്ള തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിനോടു അടുത്തുള്ള തൃക്കുന്നപ്പുഴ തീരത്ത് ആയിരക്കണക്കിന് പേരാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ബലിതർപ്പണത്തിന് എത്തുക. ചടങ്ങുകൾക്ക് 50 പരോഹിതൻമാർ കാർമ്മികത്വം വഹിക്കുന്നതിനുള്ള ക്രമീകരണമാണ് ഇത്തവണ ഒരുക്കുകയെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ കായംകുളം, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ, ആലപ്പുഴ, കരുനാഗപ്പള്ളി ഡിപ്പോകളിൽ നിന്ന് തൃക്കുന്നപ്പുഴയിലേക്ക് സ്പെഷ്യൽ സർവീസ് നടത്തും. പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ്, റവന്യൂ വിഭാഗങ്ങളുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |