ആലപ്പുഴ: സബ് കളക്ടർ ആയിരിക്കെ പ്രളയകാലത്ത് 'ഐ ആം ഫോർ ആലപ്പി' കാമ്പയിനിലൂടെ ദുരിതബാധിതർക്ക് കൈത്താങ്ങേകിയ വി.ആർ. കൃഷ്ണതേജ ജില്ലയുടെ 56-ാമത് കളക്ടറായി ഇന്ന് രാവിലെ ചുമതലയേൽക്കും. സ്ഥാനമൊഴിഞ്ഞ കളക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമനിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുക. 2018 ഐ.എ.എസ് ബാച്ചിലെ കൃഷ്ണതേജയുടെ ആദ്യ നിയമനം ആലപ്പുഴ സബ് കളക്ടറായിട്ടായിരുന്നു.
പ്രളയകാലത്ത് ആലപ്പുഴയുടെ ആത്മവിശ്വാസമായിരുന്നു അന്ന് സബ് കളക്ടറായിരുന്ന വി.ആർ. കൃഷ്ണതേജ. ദുരിത മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന, ആന്ധ്ര സ്വദേശിയായ കൃഷ്ണതേജയ്ക്ക് നാടുമായി ഇണങ്ങിനിൽക്കാൻ ഭാഷ ഉൾപ്പെടെ തടസങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പ്രളയ മുന്നറിയിപ്പ് നിറഞ്ഞുനിൽക്കുന്ന മറ്റൊരു ആഗസ്റ്റിലാണ് കൃഷ്ണതേജ ആലപ്പുഴയുടെ കളക്ടർ പദവി ഏറ്റെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പ്രളയ ദുരിതബാധിതരെ സഹായിക്കാൻ 'ഐ ആം ഫോർ ആലപ്പി' എന്ന കാമ്പയിനിന്റെ പിറവി കൃഷ്ണതേജയിൽ നിന്നായിരുന്നു. ഇതിലൂടെ ഗൃഹോപകരണങ്ങൾ, കാലികൾ, മത്സ്യത്തൊഴിലാളികൾക്ക് വള്ളം, വല, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കൽ, ഭിന്നശേഷിക്കാർക്ക് വീൽചെയർ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സഹായമാണ് ജില്ലയിലേക്ക് എത്തിയത്. പിന്നീട് ടൂറിസം ഡയറക്ടറായപ്പോഴും ആലപ്പുഴയെ മറന്നില്ല. കെ.ടി.ഡി.സിയുടെ കളപ്പുരയിലെ ഗസ്റ്റ് ഹൗസിനേട് ചേർന്ന് സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ താമസം, ഭക്ഷണം, വിശ്രമം എന്നീ സൗകര്യത്തോടെ 'ട്രിപ്പിൾ ലാൻഡ്' പദ്ധതി നടപ്പാക്കി. 2018ൽ നെഹ്രുട്രോഫിയുടെ പ്രധാന സംഘാടകനായിരുന്നു. സി.ബി.എൽ നടത്തിപ്പിലും സബ്കളക്ടർ എന്ന നിലയിൽ ശ്രദ്ധേയ ഇടപെടൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |