ആലപ്പുഴ: ദേശീയപാതയിൽ ചേർത്തല മുതൽ ഓച്ചിറ വരെ രൂപപ്പെട്ട കുഴികൾ നിരന്തര അപകടങ്ങൾക്ക് വഴിയൊരുക്കിയിട്ടും നടപടികളില്ല. നിർമ്മാണത്തിലെ അശാസ്ത്രീയത മൂലമാണ് റോഡിന് നടുവിൽ മഴക്കാലത്ത് വെള്ളക്കെട്ടും കുഴികളും രൂപപ്പെടുന്നതെന്നും ആക്ഷേപമുണ്ട്.
അറ്റകുറ്റപ്പണികൾ നടത്തുന്ന ഭാഗങ്ങളിൽ ശാസ്ത്രീയ മാർഗങ്ങൾ പാലിക്കുന്നില്ല. കുഴികൾ രൂപപ്പെടുന്ന ഭാഗത്ത് നിശ്ചിത അകലത്തിൽ സമചതുരത്തിൽ ആഴത്തിൽ കുഴിയെടുത്ത് പുതിയ റോഡ് നിർമ്മിക്കുന്ന മാതൃകയിൽ മെറ്റലും ടാറും ചെയ്യണമെന്നാണ് തത്വം. എന്നാൽ കുഴിയുടെ ഭാഗത്ത് ടാറും മെറ്റലും കുഴച്ച് മൂടുന്ന രീതിയാണ് നടക്കുന്നത്. ശരിയായ വിധം കുഴികൾ അടയ്ക്കാത്തതിനാൽ അധികം വൈകാതെ വീണ്ടും കുഴികൾ പ്രത്യക്ഷപ്പെടും. നഷ്ടമാവുന്നത് ലക്ഷങ്ങളും.
ചേർത്തല, വളവനാട്, കലവൂർ, പുന്നപ്ര, കാക്കാഴം, പുറക്കാട്, കരൂർ, തോട്ടപ്പള്ളി, കരുവാറ്റ, ഹരിപ്പാട്, കായംകുളം, കരീലക്കുളങ്ങര, നങ്ങ്യാർകുളങ്ങര എന്നിവിടങ്ങളിലാണ് അടിക്കടി കുഴികൾ രൂപപ്പെട്ട് അപകടങ്ങൾ ഉണ്ടാകുന്നത്. ഹരിപ്പാട് മാധവ ജംഗ്ഷൻ മുതൽ ഓച്ചിറ വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ കുഴികൾ. 19 കിലോമീറ്റർ ദൈർഘ്യത്തിൽ നിറയെ കുഴികളാണ്. തിരക്കേറിയ പാതയിലെ വൻ ഗർത്തങ്ങൾ യാത്രക്കാർക്ക് പേടിസ്വപ്നമായി. ഇരുചക്ര വാഹനങ്ങളാണ് നിരന്തരം അപകടത്തിൽപ്പെടുന്നത്.
# ഉയരവ്യത്യാസവും വിന
റോഡിന്റെ വശങ്ങളിലെ ഉയരവ്യത്യാസവും അപകടങ്ങൾ വിളിച്ചുവരുത്തുന്നു. നിർമ്മാണം പൂർത്തിയാകുന്ന ഭാഗങ്ങളിലെ വശങ്ങൾ ഗ്രാവലിട്ട് നിരപ്പാക്കാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. തുമ്പോളി മുതൽ കലവൂർ വരെ, പറവൂർ, കപ്പക്കട ജംഗ്ഷൻ, പുന്നപ്ര, വളഞ്ഞവഴി, നീർക്കുന്നം കരൂർ, പുറക്കാട്, തോട്ടപ്പള്ളി, വഴിയമ്പലം, കരുവാറ്റ, താമല്ലാക്കൽ, ഹരിപ്പാട്, മാധവ ജംഗ്ഷൻ, നങ്ങ്യാർകുളങ്ങര, ചേപ്പാട്, കരീലക്കുളങ്ങര, കായംകുളം എന്നിവിടങ്ങളിലാണ് റോഡരികുകളിലെ ഉയരവ്യത്യാസം വിനയായിരിക്കുന്നത്. പുനർ നിർമ്മാണം പൂർത്തിയാക്കിയ പ്രധാന ഇടറോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മാധവ ജംഗ്ഷനിലും മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷന് തെക്കുഭാഗത്തും അപകടം പതിവായി. ഈ ഭാഗത്ത് ദേശീയപാതയും വശങ്ങളും തമ്മിൽ ഒരടിയോളം ഉയരവ്യത്യാസമുണ്ട്.
# അഞ്ചുകോടി ആവിയായി
മാസങ്ങൾക്ക് മുമ്പ് അഞ്ചു കോടി രൂപ ചെലവഴിച്ചാണ് ഹരിപ്പാട് മുതൽ കായംകുളം വരെ അറ്റകുറ്റപ്പണികൾ നടത്തിയത്. ഈ ഭാഗങ്ങൾ ഉൾപ്പടെ മഴയിൽ കുഴിയായി മാറി. പാത പരിചയമില്ലാത്ത ദീർഘദൂര യാത്രക്കാരാണ് ഇഅപകടത്തിൽപ്പെടുന്നവരിലേറെയും.
റോഡ് ഒരേ വീതിയിൽ ടാർ ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത അതോറിട്ടിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, ദേശീയപാത വികസനം നടക്കുന്നതിനാൽ തത്കാലം അഞ്ച് കോടിയുടെ അറ്റകുറ്റപ്പണി മാത്രം മതിയെന്ന നിലപാട് എൻ.എച്ച്.എ സ്വീകരിക്കുകയായിരുന്നു. കരീലക്കുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗമാണ് ഏറ്റവും മോശം. പ്രതിഷേധ സൂചകമായി ഒരു മാസം മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് താത്കാലികമായി കോൺക്രീറ്റ് ചെയ്തിരുന്നു. കുഴികൾ എത്രയും വേഗം അടയ്ക്കണമെന്ന് ഹൈക്കോടതി താക്കീത് നൽകിയ പശ്ചാത്തലത്തിൽ കൊറ്റുകുളങ്ങര മുതൽ ഹരിപ്പാട് വരെയുള്ള വലിയ കുഴികൾ ദേശീയപാത വികസനത്തിന്റെ കരാറുകാരായ കമ്പനി അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. കുഴികളിൽ ഹോട്ട് മിക്സ് ഒഴിച്ച് ടാർ ചെയ്ത് അപകടാവസ്ഥ ഒഴിവാക്കാനാണ് ശ്രമം.
വടക്കൻ ജില്ലകളെ അപേക്ഷിച്ച് താരതമ്യേന വീതി കുറഞ്ഞ ദേശീയപാതയാണ് അരൂർ മുതൽ തിരുവനന്തപുരം വരെയുള്ളത്. അതിനാൽ തന്നെ ഭീമൻ കുഴികളെ ഒഴിവാക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് മുന്നിലേക്കാവും ചാടുക. ഏഴ് കിലോമീറ്ററിനുള്ളിൽ അൻപതിലധികം വലിയ കുഴികളാണ് ഈ റൂട്ടിൽ കെണിയൊരുക്കുന്നത്.
എൻജിനീയറിംഗ് തത്വം അനുസരിച്ച് റോഡുകളിലെ കുഴിയടച്ചാൽ മാത്രമേ സുരക്ഷിതമായി യാത്രചെയ്യാനാകൂ.
വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്, ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ
കൊറ്റുകുളങ്ങര-കാവനാട്, പറവൂർ-കൊറ്റുകുളങ്ങര, പറവൂർ-തുറവൂർ പാതകളുടെ നിർമ്മാണം ഏറ്റെടുത്ത കരാറുകാർ അവരവരുടെ കരാർ മേഖലയിലെ കുഴികൾ മൂന്ന് ദിവസത്തിനുള്ളിൽ അടയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. തുറവൂർ- അരൂർ ഭാഗത്തെ കുഴികൾ ഇന്ന് പൂർണ്ണമായും അടയ്ക്കും
അനിൽകുമാർ, എക്സിക്യുട്ടീവ് എൻജിനീയർ, ദേശീയപാത വിഭാഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |