SignIn
Kerala Kaumudi Online
Thursday, 25 April 2024 6.52 PM IST

പോഷകബാല്യം പദ്ധതി പാളി, മുട്ടയും പാലും കിട്ടാനില്ല

kids
അങ്കണവാടി കുട്ടികൾക്കുള്ള പോഷകബാല്യം പദ്ധതി

ആലപ്പുഴ: അങ്കണവാടി കുട്ടികൾക്കുള്ള പോഷകബാല്യം പദ്ധതി ജില്ലയിലെ 80 ശതമാനം അങ്കണവാടികളിലും ഉദ്ഘാടനത്തിലൊതുങ്ങിയതായി ആക്ഷേപം. ആഴ്ചയിൽ രണ്ട് ദിവസം വീതം മുട്ടയും പാലും കൃത്യമായി എത്തിക്കാനുള്ള സംവിധാനമില്ലാത്തതാണ് പദ്ധതി മുടങ്ങാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു. പാൽ കുടുംബശ്രീ വഴി എത്തിക്കുമെന്നും, മുട്ട കുടുംബശ്രീയോ, ഓപ്പൺ ക്വട്ടേഷൻ പിടിക്കുന്നവരോ എത്തിക്കുമെന്നുമുള്ള അറിയിപ്പാണ് ജീവനക്കാർക്ക് ലഭിച്ചിരുന്നത്. ഉദ്ഘാടന ദിവസം വർക്കർമാർ കൈയിൽ നിന്ന് പണം മുടക്കി പാലും മുട്ടയും വാങ്ങിയെങ്കിലും, തുടർ ദിവസങ്ങളിൽ അതിന് പാങ്ങില്ലാതെ പ്രയാസപ്പെടുകയാണ് . ജില്ലയിലെ ചില അങ്കണവാടികളിൽ ഇവ കൃത്യമായി എത്തിക്കുന്നുമുണ്ട്.

വൗച്ചറിൽ പണം എന്ന് കിട്ടുമെന്നറിയാതെ

വൗച്ചർ ഹാജരാക്കുന്ന മുറയ്ക്ക് പണം നൽകാമെന്ന സ്ഥിരം പല്ലവിയിൽ പ്രതീക്ഷ നഷ്ടമായതിനാലാണ് ഭൂരിഭാഗം വർക്കർമാരും കൈയിൽ നിന്ന് പണം മുടക്കി പാലും മുട്ടയും നൽകാൻ തയാറാകാത്തത്. അങ്കണവാടി കെട്ടിടങ്ങളുടെ വാടക, അഡ്വാൻസ് തുക, വൈദ്യുതി ചാർജ്, വാട്ടർ ചാർജ്, പച്ചക്കറി, പാചക വാതക സിലിണ്ടറിന്റെ വില, ഡെലിവറി ചാർജ് എന്നിവ ബഹുഭൂരിപക്ഷം അങ്കണവാടികളിലും ജീവനക്കാർ അടച്ച ശേഷം വൗച്ചർ ഹാജരാക്കുകയാണ് പതിവ്. എന്നാൽ ബില്ല് മാറി പണം ലഭിക്കാൻ നാല് മുതൽ ആറ് മാസം വരെ കാലതാമസം നേരിടുന്നുണ്ട്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പാലിന്റെയും മുട്ടയുടെയും കൂടി ബാദ്ധ്യത തലയിലെടുത്തുവെയ്ക്കാൻ തയാറല്ലെന്നാണ് ജീവനക്കാരുടെ നിലപാട്.

അക്ഷയപാത്രം നിലച്ചു

ഒരു അങ്കണവാടി വിദ്യാർത്ഥിക്ക് പച്ചക്കറിക്ക് വേണ്ടി സർക്കാർ അനുവദിക്കുന്ന പ്രതിദിന തുക ഒരു രൂപയാണ്. തേങ്ങയുൾപ്പടെ അനൂബന്ധ സാധനങ്ങൾ വാങ്ങി വരുമ്പോൾ പോക്കറ്റ് ചോരുമെന്നാണ് വർക്കർമാരും ഹെൽപ്പർമാരും പറയുന്നത്. ഇതിന് പ്രതിവിധിയെന്നോണം, രക്ഷിതാക്കൾ പച്ചക്കറി സംഭാവന ചെയ്യുന്ന അക്ഷയപാത്രം പദ്ധതി ആരംഭിച്ചിരുന്നെങ്കിലും, അതും നിലച്ച മട്ടാണ്.

തികയാതെ ഓണറേറിയം

12000 രൂപ ഓണറേറിയമുള്ള വർക്കർക്ക് ക്ഷേമനിധി കിഴിച്ച് 11500 രൂപയും, ഹെൽപ്പർക്ക് 9000 രൂപയിലെ 8750 രൂപയുമാണ് ലഭിക്കുന്നത്. കേന്ദ്രവിഹിതം, സംസ്ഥാന വിഹിതം, തദ്ദേശ സ്ഥാപന വിഹിതം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തുക ലഭിക്കുന്നത്. ഇതിൽ നിന്നാണ് മുൻകൂറായി പണമടച്ച് വൗച്ചർ ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെടുന്നത്. കെട്ടിട വാടക സർക്കാർ നിശ്ചയിച്ച തുകയ്ക്ക് മുകളിലാണെങ്കിൽ, ജോലി നിലനിർത്താൻ വേണ്ടി ബാക്കി തുക സ്വന്തം കൈയിൽ നിന്ന് അടയ്ക്കുന്നവരുമുണ്ട്.

സ്വന്തം കുടുംബാംഗങ്ങൾക്ക് മുട്ടയും പാലും വാങ്ങികൊടുക്കാൻ സാമ്പത്തിക ശേഷി ഇല്ലാതെ
തുച്ഛമായ ഓണറേറിയം മാത്രം കൈപ്പറ്റി സാമ്പത്തിക ക്ലേശങ്ങളിലൂടെ കടന്നു പോകുന്ന അങ്കണവാടി ജീവനക്കാരുടെ മേൽ സർക്കാർ വഹിക്കേണ്ട ചെലവുകൾ അടിച്ചേൽപ്പിക്കുകയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനിതാ ശിശുക്ഷേമ മന്ത്രിക്കും പരാതി നൽകി

- സി.കെ.വിജയകുമാർ, ജില്ലാ പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.