ബ്ളാക് മെയിലിംഗുമായി ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ
ആലപ്പുഴ: അത്യാവശ്യക്കാർ ആശ്രയമായി കരുതുന്ന 'ഇൻസ്റ്റന്റ് ലോൺ ആപ്പു'കൾ ഭാവി ജീവിതത്തിനു തന്നെ ആപ്പുവയ്ക്കുന്ന അവസ്ഥ ആയതോടെ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. ഞൊടിയിടയിൽ അക്കൗണ്ടിൽ പണമെത്തുന്നതിനാൽ, സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന പലരും കെണിയിലാവുന്നതും ഇതേ വേഗത്തിലാണ്.
പണം കടമെടുക്കുന്നയാൾ തിരിച്ചടവിൽ വീഴ്ച വരുത്തിയാലോ, മൊത്തം തുക പലിശ സഹിതം തിരിച്ചടച്ചാലോ സ്മാർട് ഫോണിൽ നിന്ന് ഫോട്ടോകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ചോർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ബ്ളാക്ക് മെയിൽ ചെയ്യുന്ന തരത്തിലേക്ക് ലോൺ ആപ്പുകളുടെ ഭീഷണി വളർന്ന പശ്ചാത്തലത്തിലാണ് പൊലീസ് നിർദ്ദേശം നൽകുന്നത്. അത്യാവശ്യഘട്ടത്തിൽ ലോൺ ആപ്പ് വഴി രണ്ട് തവണയായി പതിനായിരം രൂപ കടമെടുത്ത യുവാവ് പലിശ സഹിതം ഇരട്ടിയോളം തുക തിരിച്ചടച്ചു. ലോൺ ആപ്പ് കമ്പനിക്കാർ പണം ലഭിച്ചില്ലെന്നും, വീണ്ടും തുക അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇയാൾ തെളിവു സഹിതം സമർത്ഥിച്ചിട്ടും ലോൺ ആപ്പുകാർ ഭീഷണി തുടർന്നു. യുവാവിന്റെ ഫോണിൽ നിന്ന് ലോൺ കമ്പനിക്കാർ ചോർത്തിയ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കാൻ തുടങ്ങി. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാർ ആഘോഷ ദിവസമെടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ഒരു യുവതിയുടെ മുഖചിത്രമെടുത്താണ് മോർഫ് ചെയ്തത്. തന്റെ മുഖമുള്ള അശ്ലീല ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചതോടെയാണ് വിവരങ്ങൾ പുറത്തു വന്നത്.
ഇൻസ്റ്റന്റ് ലോൺ തട്ടിപ്പിന്റെ വഴി
# ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ കോൺടാക്ട്‌സ്,ഗാലറി എന്നിവ കൈക്കലാക്കുന്നു
# ലോൺ ലഭിക്കാൻ ഫോട്ടോ, ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് വാങ്ങും
# ലോൺ തുകയിൽ നിന്നു വലിയൊരു തുക കിഴിച്ചശേഷം ബാക്കി തുകയായിരിക്കും നൽകുന്നത്.
# കൃത്യമായി തിരിച്ചടച്ചാലും വരവു വയ്ക്കില്ല. ലോൺ മുടങ്ങിയെന്നപേരിൽ പണവും പലിശയും ആവശ്യപ്പെടും
# ലോൺ വാങ്ങിയ ആളുടെ കോൺടാക്ട് ലിസ്റ്റ് ഉപയോഗിച്ച് സ്ത്രീകളുടെ പ്രൊഫൈൽ ചിത്രങ്ങൾ മോർഫ് ചെയ്യുന്നു
# മോർഫ് ചെയ്ത ചിത്രം ലോൺ എടുത്തയാൾക്കും കോൺടാക്ട് ലിസ്റ്റിലുള്ളയാൾക്കും അയയ്ക്കുന്നു
# ലോൺ തിരിച്ചടച്ചില്ലെങ്കിൽ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു
# ഉപഭോക്താവ് വഴങ്ങിയില്ലെങ്കിൽ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നു
ഫേക്ക് ഐഡികളിൽ നിന്നും വ്യാജമായി സൃഷ്ടിച്ച വാട്‌സാപ്പ് നമ്പറുകളിൽ നിന്നുമായിരിക്കും ഇത്തരക്കാർ മെസേജുകൾ അയയ്ക്കുന്നത്. ഇരയാകുന്നവർ നാണക്കേട് ഓർത്ത് പരാതിപ്പെടില്ല. ഇതോടെ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നു
പൊലീസ് ഉദ്യോഗസ്ഥർ
ചൈനയിൽ നിന്നുള്ള എത്രയോ ആപ്പുകൾ ഇന്ത്യയിൽ ബാൻ ചെയ്തു. അതുപോലെ ഇവയും നിരോധിക്കണം. ഇതിന്റെ പേരിൽ ജീവിതം അവസാനിപ്പിക്കുന്ന അവസ്ഥ വരുത്തരുത്
വിവേക് ബാബു, പൊതുപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |