1500 വീടുകളിലേക്ക് പൈപ്പിലൂടെ പാചകവാതകമെത്തും
ആലപ്പുഴ: സിറ്റി ഗ്യാസ് പദ്ധതിയുടെ ( പൈപ്ഡ് നാച്വറൽ ഗ്യാസ് - പി.എൻ.ജി) ജില്ലയിലെ ആദ്യ പ്‌ളാന്റ് ഈ മാസം അവസാനത്തോടെ കമ്മിഷൻ ചെയ്യുന്നതോടെ, ചേർത്തല താലൂക്കിലെ വയലാർ പഞ്ചായത്തിൽ 1500 വീടുകളിലേക്ക് അടുത്തമാസം പൈപ്പിലൂടെ പാചകവാതകമെത്തും. പ്ളാന്റിന്റെ നിർമ്മാണം ചേർത്തല തങ്കി കവലയിൽ പൂർത്തിയായി.
പൈപ്പിലൂടെ വാതകം കടത്തിവിട്ട ശേഷം, ഒക്‌ടോബറിൽ ഓരോ വീട്ടിലുമെത്തി സ്‌റ്റൗവുമായി ലൈൻ കണക്‌ട് ചെയ്യുന്നതോടെ പാചകവാതകം ലഭിച്ചു തുടങ്ങും. വീടുകളിൽ പൈപ്പ് ലൈനും മീറ്റർ റീഡിംഗ് മെഷീനും സ്ഥാപിച്ചു കഴിഞ്ഞു. കുടിവെള്ള കണക്ഷൻ മാതൃകയിലാണ് ഗ്യാസ് വീട്ടിലെത്തുക. സ്റ്റൗവിലേക്ക് നേരിട്ട് കണക്ഷൻ നൽകും. നിലവിലുള്ള സ്റ്റൗ മതിയെങ്കിലും നിർവ്വഹണ ഏജൻസി ചെറിയ മാറ്റങ്ങൾ വരുത്തും. ഉപഭോഗത്തിന് അനുസരിച്ച് ചാർജ് മീറ്ററിൽ രേഖപ്പെടുത്തും.നിലവിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ പാചകവാതകം വീടുകളിലെത്തുമെന്നതാണ് പ്രത്യേകത.
പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (പി.എൻ.ജി.ആർ.ബി) നേതൃത്വത്തിൽ അറ്റ്‌ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (എജി ആൻഡ് പി) പദ്ധതിയുടെ നിർവ്വഹണ ചുമതല.
പ്രത്യേകതകൾ
സിലിണ്ടർ വേണ്ട
അപകട സാദ്ധ്യതയില്ല
മലിനീകരണ പ്രശ്‌നങ്ങളില്ല
70,000 വീടുകൾ ലക്ഷ്യം
തങ്കിയിലെ വിതരണശൃംഖലയിലൂടെ 70,000 വീടുകളിൽ പാചകവാതകം എത്തിക്കാനാകും
ചേർത്തല നഗരസഭയിലും വയലാറിലുമായി ആദ്യ ഘട്ടത്തിൽ പതിനായിരം കണക്ഷനുകൾ
ഇതിനുശേഷം മറ്റ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും
രണ്ടു വർഷത്തിനുള്ളിൽ ആലപ്പുഴ ടൗൺ വരെ സിറ്റി ഗ്യാസ് പദ്ധതിയെത്തും
6000 രൂപ സർവീസ് ചാർജ്
പൈപ്പ്ലൈനും മീറ്റർ റീഡിംഗ് മെഷീനും സ്ഥാപിച്ചതിന് ഒരു ഉപഭോക്താവിൽ നിന്ന് കമ്പനി 6000 രൂപ ഈടാക്കും. പാചകവാതകം വീടുകളിൽ എത്തിതുടങ്ങിയതിനു ശേഷം 11 തവണയായാണ് പണം വാങ്ങുക.
വാതകം ടാങ്കറിൽ
കൊച്ചി പുതുവൈപ്പിനിലെ പ്‌ളാന്റിൽ നിന്ന് റോഡിനടിയിലൂടെ പൈപ്പ് ലൈൻ വഴി തങ്കിയിലെ പ്‌ളാന്റിൽ വാതകമെത്തിക്കുന്നതാണ് പദ്ധതി. എന്നാൽ, ദേശീയപാത വികസനം നടക്കുന്നതിനാൽ തത്കാലം കളമശേരിയിലെ പ്‌ളാന്റിൽ നിന്ന് ടാങ്കറിൽ ദ്രാവകമായി ലിക്വിഡ് നാച്വറൽ ഗ്യാസ് ( എൽ.എൻ.ജി) തങ്കിയിലെത്തിച്ച് ഡി.ഗ്യാസ് പ്രക്രിയയിലൂടെ പി.എൻ.ജിയാക്കി സംഭരിച്ച് വിതരണം ചെയ്യും. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ പുതുവൈപ്പിനിൽ നിന്ന് പൈപ്പിലൂടെ വാതകമെത്തിക്കും.
3600 കണക്‌ഷൻ റെഡി
നിലവിൽ 3600 വീടുകളിൽ പൈപ്പുകളും മീറ്റർ റീഡിംഗ് മെഷീനും സ്ഥാപിച്ചു. വീടുകളിലേക്ക് മാത്രമായി 40 കിലോമീറ്റർ പൈപ്പ്‌ലൈനുകൾ സ്ഥാപിച്ചു. പതിനായിരത്തിലധികം അപേക്ഷകൾ ലഭിച്ചു. പദ്ധതി നിർവ്വഹണ ചുമതലയുള്ള കമ്പനി അതത് സ്ഥലങ്ങളിലെ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ വീടുകൾ കയറിയാണ് ബോധവത്ക്കരണം നടത്തുന്നതും ഉപഭോക്താക്കളെ കണ്ടെത്തുന്നതും.
' ഒക്‌ടോബറിൽ 1500 വീടുകളിൽ പാചകവാതകം എത്തിക്കാനുള്ള ശ്രമം ദ്രുതഗതിയിൽ നടക്കുന്നു. ഇതിനുശേഷം മറ്റുള്ളവർക്ക് നൽകും. തിരുവനന്തപുരത്തെ അപേക്ഷിച്ച് കണക്‌ഷനായി കൂടുതൽ അപേക്ഷകൾ ലഭിച്ചത് ആലപ്പുഴയിൽ നിന്നാണ്'
- രഞ്ജിത്ത് രാമകൃഷ്ണൻ
റീജിയണൽ മേധാവി,എജി ആൻഡ് പി, കേരള
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |