കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ ആക്രമണം നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട നാല് പ്രാദേശിക നേതാക്കളെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗം സാജിദ് ഷാജഹാൻ, ടൗൺഹാൾ ബി ബ്രാഞ്ച് സെക്രട്ടറി അരുൺ അന്തപ്പൻ, എ ബ്രാഞ്ച് സെക്രട്ടറി സുധീർ, പാർട്ടി അംഗം വിനോദ് എന്നിവർക്കെതിരെയാണ് നടപടി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാൻ, എ.മഹേന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൂടിയ കായംകുളം ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരുൺ അന്തപ്പന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ ആക്രമണം നടത്തിയത്. പുറത്തുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയയാളെ പിന്തുടർന്നെത്തിയ സംഘം ഒ.പി ബ്ലോക്കിലും വാർഡിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഡോക്ടറുടെ കാബിനിലെ ചില്ലുകളും കസേരകളും ഉപകരണങ്ങളും നശിപ്പിച്ചു. ആശുപത്രിയിലെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കായംകുളം പൊലീസ് കേസെടുത്തു.
ഏരിയാ നേതൃത്വം പ്രതികളെ സംരക്ഷിക്കുന്നതായി ആരോപണം ഉയർന്നതോടെയാണ് ഉപരി ഘടകത്തിലെ നേതാക്കൾ ഇടപെട്ട് യോഗം വിളിച്ചു ചേർത്തത്. ഏരിയ സെന്റർ അംഗങ്ങളായ എസ്. നസീം, ബി.അബിൻഷാ എന്നിവരെ അന്വേഷണ കമ്മിഷനായി നേരത്തേ നിശ്ചയിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് അടുത്ത കമ്മിറ്റിയിൽ ചർച്ച ചെയ്യാനും തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |