ആലപ്പുഴ: കുടുംബശ്രീയിൽ അംഗത്വമില്ലാത്ത സ്ത്രീകൾക്ക് അവസരമൊരുക്കാൻ 'സുദൃഢം' പദ്ധതി. എല്ലാ സി.ഡി.എസുകളിലും പുതിയ അയൽക്കൂട്ടങ്ങൾ രൂപീകരിച്ച്, സാമൂഹികമായി ഒറ്റപ്പെട്ട് കഴിയുന്നവരെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി സി.ഡി.എസുകൾ കേന്ദ്രീകരിച്ചുള്ള കാമ്പയിനുകൾ പുരോഗമിക്കുകയാണ്. പട്ടികവർഗമേഖലകൾ, ന്യൂനപക്ഷ, തീരദേശ മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് സമ്പൂർണ അയൽക്കൂട്ട പ്രവേശനം ഉറപ്പ് വരുത്തും. ട്രാൻസ്ജെൻഡർ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കായി പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. തുടർന്ന് ഇവർക്കായി ആരോഗ്യ ക്യാമ്പുകൾ, ഇൻഷ്വറൻസ് പരിരക്ഷ എന്നിവ ഉറപ്പാക്കും. കുടുംബശ്രീ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായാണ് സുദൃഢം കാമ്പയിൻ. ഒക്ടോബർ രണ്ടിനുള്ളിൽ കാമ്പയിൻ പൂർത്തിയാക്കും.
ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമേ കുടുംബശ്രീയിൽ അംഗമാകാനാകൂ എന്ന നിയമത്തിന് മാറ്റം വന്നിട്ടില്ല. നിലവിൽ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾക്ക്, തങ്ങളുടെ റേഷൻകാർഡിൽ മറ്റൊരു കുടുംബശ്രീ അംഗമില്ലാത്ത പക്ഷം പുതിയ അയൽക്കൂട്ടത്തിന്റെ ഭാഗമാകാം.
'സുദൃഢം' പദ്ധതിയുടെ പ്രവർത്തനം
കുടുംബശ്രീയിൽ ഇതുവരെ അംഗമല്ലാത്തവരെ ഉൾപ്പെടുത്തും
അയൽക്കൂട്ടങ്ങളിൽ നിന്ന് വിട്ടുപോയവരെ തിരിച്ചെത്തിക്കും
പുതിയ അയൽക്കൂട്ട രൂപീകരണം
നിഷ്ക്രിയമായ അയൽക്കൂട്ടങ്ങളെ പ്രവർത്തനസജ്ജമാക്കൽ
കണക്കെഴുത്ത് പരിശീലനം നൽകൽ
ജില്ലയിൽ
ആയൽക്കൂട്ടങ്ങൾ: 23,000
അംഗങ്ങൾ: 3 ലക്ഷം
സമ്പൂർണ്ണ അയൽക്കൂട്ട പ്രവേശനം ഉറപ്പാക്കുകയും, ട്രാൻസ്ജെൻഡർ, ഭിന്നശേഷി, വയോജനങ്ങൾ എന്നിവർക്ക് ആരോഗ്യ ക്യാമ്പുകളും ഇൻഷ്വറൻസ് പരിക്ഷ ഉറപ്പാക്കുകയും ചെയ്യും. ഒക്ടോബർ രണ്ടാം വാരം നടക്കുന്ന പ്രഖ്യാപന സമ്മേളനത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തുകയും, പുതിയ അയൽക്കൂട്ടങ്ങൾ രൂപീകരിക്കുകയും ചെയ്യുന്ന സി.ഡി.എസ്സിനെ അനുമോദിക്കും
- കുടുംബശ്രീ ജില്ലാ മിഷൻ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |