എല്ലാവരും കൃഷിയിലേക്ക് പദ്ധതിയിൽ നൂറുമേനി
ആലപ്പുഴ: യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ ആവിഷ്കരിച്ച 'എല്ലാവരും കൃഷിയിലേക്ക്' പദ്ധതിയിലൂടെ ഓണത്തിന് അടുക്കളയിലെത്തിയത് 159.19 മെട്രിക് ടൺ വിഷരഹിത പച്ചക്കറി. 2003 ഹെക്ടറിൽ നിന്നാണ് ഇത്രയും പച്ചക്കറി ലഭ്യമാക്കാനായത്.
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്തകളിലൂടെ 50.35 ലക്ഷം രൂപ വിറ്റുവരവുണ്ടായി. പ്രതികൂല കാലാവസ്ഥ കാരണം വൈകി വിളവ് ഇറക്കിയതിനാൽ ഉത്പാദനം കഴിഞ്ഞ കുറവായിരുന്നു. ഇത്തവണ 1821കർഷകരിൽ നിന്ന് 69.86 ലക്ഷം വില വരുന്ന 177.42 മെട്രിക് ടൺ പച്ചക്കറി സംഭരിച്ചു ഓണച്ചന്തകളിൽ എത്തിക്കാനായി. കഴിഞ്ഞ ഓണക്കാലത്ത് വിവിധ പദ്ധതികളിലായി 1865 ഹെക്ടർ സ്ഥലത്തെ കൃഷിയിൽ നിന്ന് 200.75 ടൺ ആണ് വിളവെടുത്തത്. 32.25 ലക്ഷമായിരുന്നു വിറ്റുവരവ്. നിലവിലെ പ്രതികൂല കാലാവസ്ഥയ്ക്ക് അനുകൂലമായ വെണ്ട, വഴുതന,പാവൽ, പീച്ചിൽ,പടവലം,പച്ചമുളക് എന്നിയാണ് പ്രധാന ഇനങ്ങളാക്കിയത്.
# പുതിയ പദ്ധതി വിജയത്തിലേക്ക്
കൃഷി ഓഫീസർമാർ വാർഡുകളിൽ ഭവന സന്ദർശനം നടത്തി 1803 കൃഷിക്കൂട്ടങ്ങൾ സംഘടിപ്പിച്ചു. വാർഡിൽ 5 വീതം ഉത്തമകൃഷി കുടുംബങ്ങളെയും തിരഞ്ഞെടുത്തു. ഇവർക്ക് ആവശ്യമായ വിത്തുകൾ നൽകി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി തരിശുഭൂമിയിൽ പച്ചക്കറി കൃഷി നടത്താൻ കുടുംബശ്രീകൾക്കും ഇതര സംഘടനകൾക്കും സഹായവും പ്രോത്സാഹനവും നൽകാൻ പദ്ധതി നടപ്പാക്കി. ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും പദ്ധതി വിഹിതത്തിൽ നിന്ന് അഞ്ചു ലക്ഷം രൂപയാണ് പച്ചക്കറി കൃഷിക്കായി മാറ്റി വച്ചത്. അടുക്കളത്തോട്ടത്തിലൂടെ വീടുകളിൽ ഇരട്ടിയിലധികം പച്ചക്കറി ഉത്പാദിപ്പിച്ചു. ഇത്തവണ 20,000ടൺ പച്ചക്കറി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
# പച്ചക്കറി
സംഭരിച്ചത്: 177.42 മെട്രിക് ടൺ
വില: 69.86 ലക്ഷം
വിറ്റഴിച്ചത്: 159.19 മെട്രിക് ടൺ
വിറ്റുവരവ്: 50.35 ലക്ഷം
കർഷകർ:1821
# ഓണക്കാല കൃഷി
വിളവിറക്കിയത്: 2003 ഹെക്ടർ
ചെലവ്: 50 ലക്ഷം
കൃഷിക്കൂട്ടങ്ങൾ: 1803
പച്ചക്കറി ലക്ഷ്യം: 20,000 ടൺ
ഓണക്കാലത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറി ഉത്പന്നങ്ങൾ അടുക്കളയിൽ എത്തിക്കാനായി. നഗരസഭ, പഞ്ചായത്തുകൾ അടിസ്ഥാനത്തിൽ നടത്തിയ വിപണനകേന്ദ്രങ്ങളിൽ പ്രാദേശിക തലത്തിൽ പച്ചക്കറി ഉത്പന്നങ്ങൾ സംഭരിച്ചതിലൂടെ 1821 കർഷകർക്ക് പ്രയോജനം ലഭിച്ചു
ബിജി ജോയി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |