ഫ്ളേവർ സിഗററ്റുകൾ വിപണിയിൽ സുലഭം
ആലപ്പുഴ : ടൂറിസ്റ്റുകളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടെത്തുന്ന, ഫ്ളേവർ ചേർത്ത സിഗററ്റുകൾ വിപണിയിൽ സുലഭം. നികുതി നൽകാതെയെത്തുന്ന ഇവയുടെ വില്പനയിലൂടെ സർക്കാരിന് നഷ്ടമാകുന്നത് കോടികളാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ,പുന്നമട, ബീച്ച്, പ്രധാന ജംഗ്ഷനുകൾ, കോളേജുകളുടെ പരിസരത്തുള്ള കടകൾ എന്നിവിടങ്ങളിലാണ് ഫ്ളേവർ സിഗററ്റുകൾ കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. ആലപ്പുഴ നഗരത്തിന് പുറമേ ചെങ്ങന്നൂർ, ഹരിപ്പാട്, കുട്ടനാട്, കായംകുളം, ചേർത്തല, മാവേലിക്കര മേഖലകളിലും വില്പന സജീവമാണ്.
മുന്തിരിയുടെ മുതൽ സാമ്പാറിന്റെ വരെ ഫ്ളേവറുകളിലുള്ളതാണ് ഇത്തരം സിഗററ്റുകൾ. നല്ല ലഹരിയുമുണ്ട്. വലിച്ചാൽ പുകയില ഗന്ധം പുറത്തറിയാത്തതിനാലാണ് ഈ സിഗററ്റുകൾ വിദ്യാർത്ഥികളെ കൂടുതലായി ആകർഷിക്കുന്നത്. സാധാരണ സിഗററ്റുകൾക്ക് വിപണിയിലുണ്ടായ വൻ ഇടിവിനെ തുടർന്ന് പുകയില വ്യാപാരികൾ നടത്തിയ അന്വേഷണത്തിലാണ്ഫ്ളേവർ ചേർത്ത സിഗററ്റുകളുടെ വില്പന ശ്രദ്ധയിൽപ്പെട്ടത്. ആഗോള വിപണി കൈയടക്കിയ ബ്രാൻഡുകളുടെ പേരിലാണ് വ്യാജ സിഗററ്റുകൾ വിപണിയിലുള്ളത്. അതിസൂക്ഷ്മ പരിശോധനയിലേ ഇവ വ്യാജനാണെന്ന് കണ്ടെത്താനാകൂ.
പൊലീസും എക്സൈസും നടത്തുന്ന പരിശോധനയിൽ വ്യാജ സിഗററ്റുകൾ കടകളിൽ നിന്ന് പിടിച്ചെടുത്താലും പിഴ അടച്ച് വില്പനക്കാർ രക്ഷപ്പെടുകയാണ്. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസും പൊലീസും പറഞ്ഞു.
മുന്നറിയിപ്പില്ല !
ആരോഗ്യനിർദ്ദേശങ്ങളോ പുകയില ഉപയോഗത്തിലെ ഭീകരത സൂചിപ്പിക്കുന്ന മുന്നറിയിപ്പുകളോ ഈ സിഗററ്റുകളുടെ പാക്കറ്റുകൾക്ക് മേൽ പതിച്ചിട്ടില്ല. ഉത്പാദന തീയതി, വില, കമ്പനി എന്നിവയും കവറിന് മുകളിൽ ഉൾപ്പെടുത്താതെയാണ് ഇവ വിപണിയിലെത്തിച്ചിട്ടുള്ളത്.
ലാഭം കൂടുതൽ
സാധാരണ സിഗററ്റിന് അമ്പതു പൈസ ലാഭം ലഭിക്കുമ്പോൾ വ്യാജന് ലഭിക്കുന്നത് അഞ്ചു മുതൽ എട്ടു രൂപ വരെയാണ്. ഒരു സിഗററ്റിന് 15 രൂപ നിരക്കിലാണ് വില്പന. നികുതിയോ സെസോ നൽകാതെ കടൽ കടന്നെത്തുന്ന സിഗററ്റുകൾ വിറ്റഴിക്കപ്പെടുമ്പോൾ നഷ്ടമാകുന്നത് സർക്കാരിന് ലഭിക്കേണ്ട കോടികളാണ്.
വരവ് കിഴക്കൻ ജില്ലകൾ വഴി
ശ്രീലങ്ക വഴി തമിഴ്‌നാട്ടിലെത്തുന്ന വ്യാജ സിഗറ്റുകൾ കിഴക്കൻ ജില്ലകൾ വഴിയാണ് സംസ്ഥാനത്തേക്കെത്തുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായിരുന്ന വ്യാജ സിഗററ്റുകൾ ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രമായ ആലപ്പുഴയിലേക്കും എത്തുകയായിരുന്നു.
വരുംദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ മേഖലയിലും വ്യാജ സിഗററ്റ് കണ്ടെത്താനുള്ള പരിശോധന നടത്തും
-എം.കെ.ബിനുകുമാർ, ഡിവൈ.എസ്.പി നർക്കോടിക്ക് സെൽ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |