# ജയ അരി കിലോയ്ക്ക് 60, മറ്റുള്ളവർ പിന്നാലെ
ആലപ്പുഴ: ജനപ്രിയ ബ്രാൻഡായ ജയ അരിയുടെ വില കിലോയ്ക്ക് 60ൽ എത്തിയതോടെ 'ആരാധകർ' കടുത്ത നിരാശയിൽ. ഓണത്തിന് 49 രൂപയായിരുന്നു ഹോൾസെയിൽ വില. നിലവിൽ 57. ചില്ലറ വ്യാപാരികളിൽ നിന്ന് അരി വാങ്ങുമ്പോൾ 60 രൂപ തികച്ചു കൊടുക്കണം!
ഓണക്കാലത്തെ തിരക്കിനു ശേഷം താഴുമെന്ന് കരുതിയിരുന്ന അരിവിലയാണ് കുതിച്ചു ചാടിയത്. രണ്ട് മാസം കൊണ്ട് പത്ത് രൂപയിലധികമാണ് ജയയ്ക്ക് കൂടിയത്. രൂചിയിലെ മേന്മയും പെട്ടെന്ന് കേടാവില്ല എന്നതുമാണ് ജയ അരിയെ ജനകീയമാക്കുന്നത്. പക്ഷേ, വില കൂടിയതോടെ സ്ഥിരം ഉപഭോക്താക്കൾ വഴിമാറി. റേഷൻ കടകളിൽ നിന്ന് അവരവരുടെ അരി വിഹിതം കൃത്യമായി വാങ്ങാൻ സാമ്പത്തികമായി പിന്നിലല്ലാത്തവരും തയ്യാറായി.
കാലാവസ്ഥ വ്യതിയാനം മൂലം ആന്ധ്രയിൽ കൃഷി കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന സ്ഥിരം പല്ലവിയാണ് വിതരണക്കാർ പറയുന്നത്. ഉപഭോക്താക്കൾക്ക് സമാനമായി ചെറുകിട കച്ചവടക്കാരും വിലക്കയറ്റത്തിൽ വലയുകയാണ്. മുമ്പ് ചാക്ക് കണക്കിന് അരി സ്റ്റോക്ക് ചെയ്തിരുന്നവർ അതിൽ നിന്നു പിൻമാറി. ഉപഭോക്താക്കൾ പിൻവലിഞ്ഞു നിൽക്കുന്നതാണ് കാരണം.
അടുത്ത മാർച്ച് വരെ വിലയിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വ്യാപാരികളുടെ പക്ഷം. സുരേഖ അരി 46നും ഉണ്ട അരി 44നും ലഭ്യമാണെങ്കിലും ജയ പിടിതരാത്തത് ഇഷ്ടക്കാർക്ക് 'ദഹനക്കേട്' ഉണ്ടാക്കുകയാണ്. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ മുഴുവൻ അരി ബ്രാൻഡുകൾക്കും വില ഇടിച്ചു കയറുമെന്നാണ് വ്യാപാരികളുടെ പക്ഷം.
# ഹോൾസെയിൽ വില (കിലോ)
ആന്ധ്ര ജയ- 57
റോസ് വടി- 56
റോസ് ഉണ്ട- 40
വ്യാപാരം തീരെ കുറഞ്ഞു. വീണ്ടും വില ഉയർത്താനുള്ള ശ്രമമാണ് മില്ലുടമകൾ നടത്തുന്നത്. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാർ ഇടപെടണം
ലാൽ, വ്യാപാരി, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |