# നിർമ്മാണ പ്രവർത്തനങ്ങൾക്കായി അപേക്ഷകൾ ഏറെ
ആലപ്പുഴ: കടലോര നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടി തീരദേശ വാസികൾ, കളക്ടർ അദ്ധ്യക്ഷനായ സമിതിക്ക് സമർപ്പിച്ച ആയിരത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ മൂന്ന് തവണ ജില്ലാസമിതി കൂടാത്തതാണ് പ്രതിസന്ധിക്ക് കാരണം.
അടുത്ത യോഗം നാളെ ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റിൽ വിളിച്ചിട്ടുണ്ടെങ്കിലും നടക്കുമെന്നുറപ്പില്ല. യോഗം കൂടാത്തതിനാൽ അപേക്ഷകർക്ക് ഭവനനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്നില്ല. നമ്പർ, പെർമിറ്റ് എന്നിവയാണ് ലഭിക്കാത്തത്. അവസ്ഥ തുടർന്നാൽ തീരദേശ വാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ദുരിതമേറും. ജില്ലാതല സമിതിയിൽ അപേക്ഷകൾ നിരസിച്ചാൽ മാത്രമേ സംസ്ഥാനതല സമിതിക്ക് അപ്പീൽ സമർപ്പിക്കാൻ കഴിയൂ. ഇതിനുള്ള അവസരമാണ് ജില്ലാ സമിതി നിഷേധിക്കുന്നതെന്ന് തീരവാസികൾ ആരോപിക്കുന്നു.
1500 ചതുരശ്ര അടി വിസ്തീർണമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജില്ലാ സമിതിയും അതിനുമുകളിലുള്ളവയ്ക്ക് സംസ്ഥാന സമിതിയുമാണ് അനുമതി നൽകുന്നത്. ജില്ലാ സമിതി കൂടിയാൽ മാത്രമേ തുടർ നടപടികൾക്ക് വഴിതെളിയൂ. കടലിലെ വേലിയറ്റ രേഖയുടെ 200 മീറ്റർ പരിധിയിൽ ഒരു നിർമ്മാണ പ്രവർത്തനവും പാടില്ലെന്നാണ് നിലവിലുള്ള തീരപരിപാലന നിയമം. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രം ഈ നിയമത്തിൽ ചില ഇളവുകൾ വരുത്തിയെങ്കിലും കേരളത്തിൽ നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിച്ചില്ല. കേന്ദ്രം ആവശ്യപ്പെട്ട സമയത്ത് രേഖകൾ ഹാജരാക്കുന്നതാണ് കാരണം. ജില്ലയിൽ നിലവിൽ അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകൾക്കു മാത്രമാണ് ഇളവ് ലഭിച്ചത്.
സംസ്ഥാനത്ത് 92കിലോമീറ്റർ കടൽ തീരവും അത്രയും തന്നെ കനാൽ തീരവുമുണ്ട്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ പരിധിയിൽ കടലും കായലും തമ്മിൽ 50 മീറ്റർ പോലും അകലമില്ല. ഈ പഞ്ചായത്തുകളെ പോലും നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധമുയർത്തുന്നു.
തീരദേശ നിയമത്തിന്റെ ഇളവ് തീരദേശത്തെ മുഴുവൻ പഞ്ചായത്തുകളിലും അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അവസരങ്ങൾ ഒരുക്കണം. നിലവിലുള്ള നിയമത്തിന്റെ പേരിൽ പഞ്ചായത്ത് സെക്രട്ടറിമാർ തീരദേശ വാസികളെ വേട്ടയാടുകയാണ്
അനിൽ ബി.കളത്തിൽ, സംസ്ഥാന പ്രസിഡന്റ്, അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |