ആലപ്പുഴ: മില്ലുടമകൾ ഉന്നയിച്ച വിഷയങ്ങൾ മൂന്നു മാസത്തിനകം പരിഹരിക്കാമെന്ന് സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്ന് സംഭരണം ഇന്നു പുനരാരംഭിക്കുമ്പോൾ, കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും നൂറുകണക്കിന് കർഷകരുടെ നെഞ്ചിടിപ്പാണ് അയയുന്നത്. മഴ ശക്തമായതോടെ, പാടത്ത് കൂടിക്കിടക്കുന്ന നെല്ല് കിളിർക്കാൻ തുടങ്ങിയപ്പോൾ അദ്ധ്വാനം പാഴായെന്ന ആശങ്കയിലായിരുന്ന കർഷകർക്ക് ആശ്വാസമേകുന്നതാണ് തീരുമാനം.
ഭക്ഷ്യമന്ത്രി ജി.ആർ.അനിലും മില്ലുടമകളുടെ പ്രതിനിധികളുമായി കൊച്ചിയിൽ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. കൈകാര്യച്ചെലവ് വർദ്ധിപ്പിക്കണം, 15 കോടി കുടിശ്ശിക ഉടൻ നൽകണം, ജി.എസ്.ടി നിർദ്ദേശം ഒഴിവാക്കണം, ക്വിന്റൽ നെല്ലിന് തിരികെ നൽകുന്ന അരിയുടെ തൂക്കത്തിൽ കുറവ് വരുത്തണം എന്നിവയായിരുന്നു മില്ലുകാരുടെ പ്രധാന ആവശ്യങ്ങൾ.
നെല്ല് സംഭരണത്തിൽ നിന്ന് മാറിനിൽക്കുന്ന മില്ലുടമകളുമായി നേരത്തെ അഞ്ചുതവണ മന്ത്രിമാർ ചർച്ച നടത്തിയിട്ടും പരിഹാരമായിരുന്നില്ല. കഴിഞ്ഞ മാസം 15നാണ് രണ്ടാം കൃഷിയുടെ കൊയ്ത്ത് ആരംഭിച്ചത്. സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ പതിവ് കരാറുകാരായിരുന്ന 54 മില്ലുടമകളാണ് അമ്പിനും വില്ലിനും അടുക്കാതെ മാറി നിന്നിരുന്നത്. കേരള റൈസ് മില്ലേഴ്സ് അസോസിയേഷനിൽ അംഗങ്ങളാണിവർ. അംഗമല്ലാത്ത രണ്ട് മില്ലുകാർ സംഭരണത്തിന് എത്തിയിരുന്നു.
നെല്ലു സംഭരണത്തിൽ ഒത്തുതീർപ്പായതോടെ കുട്ടനാട്ടിലെ പല ശേഷിക്കുന്ന പാടങ്ങളിൽ ഉടൻ തന്നെ കൊയ്ത്ത് ആരംഭിക്കും. ഇത്തവണ മികച്ച വിളവാണ് ഭൂരിഭാഗം പാടങ്ങളിലുമുള്ളത്.
# പണി വരുന്നതേയുള്ളൂ!
നെല്ല് സംഭരിക്കാൻ മില്ലുടമകൾ തയ്യാറായതോടെ കിഴിവിന്റെ പേരിലുള്ള തർക്കമാവും ഇനി പാടങ്ങളിൽ ഉയരുന്നത്. ഈർപ്പത്തിന്റെ അളവ് 17 ശതമാനം വരെയാണെങ്കിൽ കിഴിവ് നൽകേണ്ട. തുടർന്നുള്ള ഓരോ ശതമാനത്തിനും ഒരുകിലോ വീതം കിഴിവ് നൽകേണ്ടിവരും. ഈർപ്പം 17 ശതമാനത്തിൽ കുറഞ്ഞാലും കിഴിവില്ലാതെ മില്ലുടമകൾ സംഭരണം നടത്താറില്ല. അതായത്, ഒരു ക്വിന്റൽ സംഭരിക്കുമ്പോൾ 15 മുതൽ 21 കിലോ വരെ കൂടുതൽ നെല്ല് കർഷകർ 'ഫ്രീ' ആയി മില്ലുകാർക്ക് നൽകേണ്ടിവരും!
# സംഭരണം വൈകരുത്: കിസാൻ ജനത
കുട്ടനാട്ടിൽ നെല്ല് സംഭരണം ഇനിയും വൈകരുതെന്ന് കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് സി.കെ.ദാമോദരനും ജനറൽ സെക്രട്ടറി പി.ജെ.കുര്യനും ആവശ്യപ്പെട്ടു. നമ്മുടെ കർഷകർ വിളയിച്ചെടുത്ത നെല്ല് സംഭരിച്ച് അരിയാക്കി കമ്പോളത്തിൽ എത്തിച്ച് അരിവില വർദ്ധന തടയാൻ ശ്രമിക്കേണ്ട സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറരുതെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |