ആലപ്പുഴ: ട്രഷറികളിലെ കാഷ്യർമാരുടെ പോക്കറ്റ് വലിച്ചുകീറും വിധം നോട്ടെണ്ണൽ മെഷീനുകളുടെ തലതിരിഞ്ഞ പ്രവർത്തനം! ട്രഷറിയിലെത്തിയ പണവും മെഷീൻ കണക്കും ഒടുവിൽ ചേരാതെ വരുമ്പോൾ കൈയിൽ നിന്ന് പണമടച്ച് തലയൂരേണ്ട അവസ്ഥയിലാണ് ജീവനക്കാർ. ഗുണനിലവാരം കുറഞ്ഞ മെഷീനുകളാണ് വിഷയം.
തുടർച്ചയായി പണം ഇട്ടാൽ 'എറർ' കാണിക്കുന്ന മെഷീൻ തൂത്ത് തുടച്ചാൽ മാത്രമേ പ്രവർത്തനം ആരംഭിക്കാനൂ എന്ന് ജീവനക്കാർ പറയുന്നു. വ്യത്യസ്ത കറൻസി നോട്ടുകൾ വേർതിരിച്ച് എണ്ണാനുള്ള സംവിധാനവും കള്ളനോട്ടുകൾ തിരിച്ചറിയാനുള്ള ശേഷിയും ട്രഷറികളിലെ വോട്ടെണ്ണൽ മെഷീനുകൾക്കില്ല. കോടിക്കണക്കിന് രൂപ പോലും കൈ കൊണ്ട് എണ്ണി തിട്ടപ്പെടുത്തേണ്ടി വരുന്നതും ആവർത്തിക്കപ്പെടുന്ന തെറ്റുകളും ജീവനക്കാരുടെ ആത്മവിശ്വാസം തകർക്കുകയാണ്. ടാലിയാകാത്ത കണക്ക്, വകുപ്പ്തല നടപടികൾ ഭയന്ന് ക്രമപ്പെടുത്താൻ സ്വന്തം പക്കൽ നിന്ന് അടയ്ക്കേണ്ടി വരാറുണ്ടെന്നു ജീവനക്കാർ വെളിപ്പെടുത്തുന്നു.
സംസ്ഥാനത്തെ 223 ട്രഷറികളിൽ തലസ്ഥാനത്തെ ഒന്നോ രണ്ടോ ട്രഷറികളിൽ മാത്രമാണ് ഡിജിറ്റലൈസേഷൻ പൂർത്തിയാതെന്ന് ആക്ഷേപമുണ്ട്. പല ഓഫീസുകളിലും കാഷ്യർ കൗണ്ടർ പോലുമില്ലാതെ തുറസായി കിടക്കുന്ന അവസ്ഥയാണ്. രണ്ട് കാഷ്യർമാരുള്ള ഇടങ്ങളിൽപ്പോലും ഒരു മെഷീൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തേണ്ടി വരുന്നു.
# സമയനഷ്ടം
ലക്ഷക്കണക്കിന് നോട്ടുകൾ ജീവനക്കാർ കൈകൊണ്ട് എണ്ണേണ്ടി വരുമ്പോൾ ഉപഭോക്താക്കളാണ് വലയുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലടക്കം കാഷ്യർമാരുടെ എണ്ണത്തിനനുസരിച്ച് നോട്ടെണ്ണൽ മെഷീനുകൾ ഉള്ളപ്പോഴാണ് ട്രഷറി ജീവനക്കാർ വലയുന്നത്. ഇൻഫ്രെസ് മെത്തഡോക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മെഷീനുകളാണ് പല ട്രഷറികളിലും.
# പരാതിക്ക് ഫലമില്ല
കൈ കൊണ്ട് നോട്ട് എണ്ണി തിട്ടപ്പെടുത്തുന്നതിലുള്ള ബുദ്ധിമുട്ട് നിരന്തരം അറിയിച്ചതിനെ തുടർന്നാണ് രണ്ട് വർഷം മുമ്പ് ട്രഷറികളിൽ മെഷീൻ എത്തിച്ചത്. കള്ളനോട്ടുകൾ തിരിച്ചറിയാൻ സംവിധാനമില്ലാത്തതും പ്രതിസന്ധിയാണ്. ഇവ സംബന്ധിച്ച് പല തവണ പരാതികൾ നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് ജീവനക്കാരുടെ പക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |