ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര സംഘമെത്തി. ബംഗളൂരുവിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേഖല ഓഫീസ് സീനിയർ റീജിയണൽ ഡയറക്ടർ ഡോ. രാജേഷ് കെ.ദാമണിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇന്നലെ എത്തിയത്.
പക്ഷിപ്പനിയുടെ വ്യാപനം, വൈറസിന്റെ സ്വഭാവം, കേന്ദ്ര മാനദണ്ഡപ്രകാരം പക്ഷികളെ കൊന്ന് നശിപ്പിക്കൽ എന്നിവ സംബന്ധിച്ച് പഠിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകാനുമാണ് സംഘം എത്തിയത്. രാവിലെ 10ഓടെ കളക്ടറേറ്റിലെത്തി കളക്ടർ വി.ആർ.കൃഷ്ണ തേജയുമായി ചർച്ച നടത്തി. ജില്ലയിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് 15,937 താറാവുകളെ ഇതുവരെ കൊന്നതായും രോഗ വ്യാപനം തടയാൻ നടത്തിയ പ്രവർത്തനങ്ങളും കളക്ടർ വിശദീകരിച്ചു. പക്ഷികളിലെ രോഗലക്ഷണങ്ങൾ സംബന്ധിച്ചും ഒരു കിലോമീറ്റർ ചുറ്റളവിലെ കള്ളിംഗ് നടപടികളെക്കുറിച്ചും മൃഗ സംരക്ഷണ വകുപ്പിലെ ഡോ.സന്തോഷ് കുമാർ വിവരിച്ചു. കള്ളിംഗ് നടപടികൾ പൂർത്തിയായ ശേഷവും ഹരിപ്പാട് നഗരസഭ, പള്ളിപ്പാട് പഞ്ചായത്ത് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ജില്ല സർവൈലൻസ് ഓഫീസർ ഡോ. കെ.ദീപ്തി അറിയിച്ചു.
നടപടികൾ നേരിട്ട് കാണാനായി കള്ളിംഗ് നടന്ന പള്ളപ്പാട്ട് സംഘം ഇന്നലെ സന്ദർശനം നടത്തി. കനത്ത മഴയെ തുടർന്ന് എല്ലാ ഭാഗങ്ങളിലും എത്താനായില്ല. സന്ദർശനം ഇന്നും തുടരും. നവംബർ രണ്ടിനാവും സംഘത്തിന്റെ മടക്കം. യോഗത്തിൽ എ.ഡി.എം എസ്.സന്തോഷ് കുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്.വിനയകുമാർ, ഡോ.വൈശാഖ് മോഹൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |