ആലപ്പുഴ: ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട് ബീച്ചിലെ സൗന്ദര്യവത്കരണ നടപടികൾ താത്കാലികമായി നിറുത്തിയതോടെ, ബീച്ചിൽ സ്ഥാപിച്ച യുദ്ധക്കപ്പലിൽ ജനങ്ങൾക്ക് കയറാനുള്ള അവസരം നീളുന്നു.
ബിഷപ്പ് ഹൗസിന് മുന്നിൽ നിന്ന് ഇ.എസ്.ഐ ആശുപത്രി വരെ ബീച്ചിന് സമാന്തരമായിട്ടാണ് സൗന്ദര്യ വത്കരണം. ആലപ്പുഴ പൈതൃക പദ്ധതി തുറമുഖ മ്യൂസിയത്തിന്റെ ഭാഗമായി ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്‌ഫോമിലാണ് കപ്പൽ സ്ഥാപിച്ചത്. ജനങ്ങൾക്ക് അകത്തുകയറി കാണാനുള്ള സംവിധാനം ഒരുക്കുന്നതിനിടെയാണ് സൗന്ദര്യവത്കരണ പദ്ധതി നിറുത്തിവച്ചത്. ഇതോടെ കപ്പലിന്റെ ഉള്ളിൽ കയറി കാണാനുള്ള നീക്കങ്ങളും നിറുത്തി വയ്ക്കേണ്ടിവന്നു. 25 മീറ്റർ നീളവും 60 ടൺ ഭാരവുമുള്ള ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക് ടി 81) പടക്കപ്പൽ 2021 ഒക്‌ടോബർ 21നാണ് കര കയറിയത്. ബീച്ചിൽ സ്ഥാപിച്ചിട്ടും അകത്തുകയറി കാണാൻ ഇനിയും അവസരം കിട്ടിയിട്ടില്ല. നാലുമാസത്തിനകം സംവിധാനമുണ്ടാക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം.
# വഴിമുടക്കി കൊവിഡും
കപ്പൽ സംരക്ഷിക്കാനുള്ള നിർമ്മാണ ജോലികൾ തീരപരിപാലന നിയമത്തിൽ തട്ടി വൈകുകയാണ്. കൊവിഡ് വ്യാപനവും വിലങ്ങുതടിയായി. കപ്പലിന്റെ ചരിത്രവും തനിമയും ചോരാതെ അകവും പുറവും ഭംഗിയാക്കി സഞ്ചാരികളെ ആകർഷിക്കും വിധം പ്രകാശപൂരിത സംവിധാനങ്ങളോടെ കപ്പൽ സംരക്ഷിക്കാനാണ് മുസ്‌രിസ് പ്രോജക്ട് ലിമിറ്റഡ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. 20.62 ലക്ഷം രൂപയുടെ അംഗീകാരവും ലഭിച്ചു. കഴിഞ്ഞ ഏപ്രിൽ 10നാണ് ഒരു കമ്പനിക്ക് നിർമ്മാണ അനുവാദം നൽകിയത്. കപ്പലിലേക്ക് ആളുകൾക്ക് കയറാൻ പടിക്കെട്ടുകൾ, ചുറ്റും പുൽത്തടികൾ, ബാരിക്കേഡുകൾ, സുരക്ഷ ഓഫീസ്, ശൗചാലയങ്ങൾ തുടങ്ങിയവയായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്.
# ആഘോഷ വരവേൽപ്പ്
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി മാറിയതോടെ ആയിരക്കണക്കിന് സഞ്ചാരികളാണ് ആലപ്പുഴ ബീച്ചിൽ പ്രതിദിനം എത്തുന്നത്. സന്ദർശകർക്കായി കപ്പൽ തുറന്നു കൊടുക്കണമെന്ന ആവശ്യവും ഇതോടെ ഉയരുകയാണ്. കഴിഞ്ഞ സെപ്തംബറിൽ മുംബയിൽനിന്ന് കടൽമാർഗം കൊച്ചിയിലേക്കും അവിടെനിന്ന് ജലമാർഗം തണ്ണീർമുക്കത്തേക്കും എത്തിച്ച് പ്രത്യേക വാഹനത്തിൽ റോഡുമാർഗമാണ് ആലപ്പുഴ ബീച്ചിൽ കപ്പൽ കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |