പൂച്ചാക്കൽ: ശ്രീകണ്‌ഠേശ്വരം സ്‌കൂളിൽ നിന്നു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനികൾക്കും മറ്റൊരു കുട്ടിക്കും പിതാവിനും കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സംഭവത്തിലെ ഡ്രൈവർ അസാം സ്വദേശി ആനന്ദ് മൂഡയ്ക്ക് മൂന്നു വർഷം തടവും 10,000 രൂപ പിഴയും ചേർത്തല അസി.സെഷൻസ് കോടതി ശിക്ഷിച്ചു. കൂട്ടുപ്രതിയായ പൂച്ചാക്കൽ ഇടവഴിക്കൽ വീട്ടിൽ മനോജ് കുമാറിന്റെ വിചാരണ ചേർത്തല മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കുകയാണ്.
2020 മാർച്ച് 10 നായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ മടങ്ങിയ മൂന്ന് വിദ്യാർത്ഥിനികളെ, പൂച്ചാക്കൽ സി.ജി റോഡിന് സമീപം എതിർ ദിശയിൽ നിന്ന് അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പൂച്ചാക്കൽ ദിശയിലേക്ക് പിതാവിനോടൊപ്പം നടന്നു വന്ന കുട്ടിയേയും കാർ ഇടിച്ചു. വിദ്യാർത്ഥിനികൾ ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മാർച്ചിലെ പരീക്ഷ മുടങ്ങിയതിനെ തുടർന്ന് സെപ്തംബറിൽ സപ്ലിമെന്ററി പരീക്ഷകൾ ആംബുലൻസിൽ കിടന്നാണ് എഴുതിയത്. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നുവെന്ന പൊലീസ് കണ്ടെത്തൽ കോടതി ശരിവച്ചു. അന്ന് എസ്.എച്ച്.ഒ ആയിരുന്ന കെ.ജെ. ജേക്കബ്ബിന്റെ നേതൃത്വത്തിൽ എസ്.ഐ ഗോപാലകൃഷ്ണൻ, സി.പി.ഒ അഖിൽ എന്നിവരാണ് കേസ് അന്വേഷിച്ചത്. പിന്നീടു വന്ന സർക്കിൾ ഇൻസ്‌പെക്ടർ പി.ശ്രീകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സഫിയ ഹാരിസ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |