ആലപ്പുഴ: പ്ലസ്ടുവിന് 92 ശതമാനം മാർക്കോടെ വിജയിച്ചിട്ടും തുടർ പഠനത്തിന് പണം തടസമായതോടെ കളക്ടർ വി.ആർ. കൃഷ്ണതേജയെ കണ്ട് സങ്കടം പറഞ്ഞ വിദ്യാർത്ഥിനിക്ക്, കളക്ടറുടെ അഭ്യർത്ഥന പ്രകാരം തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ സഹായഹസ്തം.
മാനേജ്മെന്റ് സീറ്റിൽ കറ്റാനം സെന്റ് തോമസ് നഴ്‌സിംഗ് കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾക്ക് സാമ്പത്തിക ബാദ്ധ്യത താങ്ങാൻ കഴിയുമായിരുന്നില്ല. ഇതോടെയാണ് അമ്മയ്ക്കും സഹോദരനുമൊപ്പം കളക്ടർ വി.ആർ. കൃഷ്ണതേജയെ കാണാനെത്തിയത്. നാല് വർഷത്തെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ സ്പോൺസറെ വേണമെന്ന കൃഷ്ണതേജയുടെ അഭ്യർത്ഥന അല്ലു അർജുൻ ഇരുകൈയും നീട്ടി സ്വീകരിച്ചു. നാല് വർഷത്തെ ഹോസ്റ്റൽ ഫീ അടക്കമുള്ള മുഴുവൻ പഠന ചെലവും അദ്ദേഹം ഏറ്റെടുത്തു. കൃഷ്ണ തേജ ആവിഷ്കരിച്ച വി ഫോർ ആലപ്പി പദ്ധതിയുടെ കൂടി ഭാഗമായിട്ടായിരുന്നു ഇടപെടൽ.
കുട്ടിയുടെ പിതാവ് കഴിഞ്ഞവർഷം കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് കുടുംബം സാമ്പത്തിക ഞെരുക്കത്തിലായത്. നഴ്സ് ആകണമെന്ന് ആഗ്രഹിച്ചിരുന്ന വിദ്യാർത്ഥിനിക്ക് മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം കഴിഞ്ഞു പോയതിനാലാണ് മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം തേടേണ്ടിവന്നത്.
പ്രളയകാലത്ത് കുട്ടനാടിനെ സഹായിക്കാൻ അന്ന് സബ് കളക്ടറായിരിക്കെയാണ് ഐ ആം ഫോർ ആലപ്പി പദ്ധതി തുടങ്ങിയത്. കുട്ടനാട്ടിലെ പത്തോളം അങ്കണവാടികൾ ഏറ്റെടുത്തുകൊണ്ട് അല്ലു അർജ്ജുൻ പദ്ധതിയുടെ ഭാഗമായിരുന്നു. ഇതേ പദ്ധതി വി ഫോർ ആലപ്പി എന്ന പേരിൽ പരിഷ്കരിച്ചാണ് കൊവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |