ആലപ്പുഴ: കൊവിഡ് ഭയം വിട്ടൊഴിഞ്ഞതിനാൽ പ്രതിരോധ ബൂസ്റ്റർ ഡോസിന് ആവശ്യക്കാരില്ല. വല്ലപ്പോഴും ചിലർ മാത്രമാണ് പ്രതിരോധ കേന്ദ്രങ്ങളിൽ വാക്സിൻ എടുക്കാനെത്തുന്നത്.കൊവിഷീൽഡിന്റെ ഒരു ബോട്ടിലിൽ നിന്നു 10 പേർക്കും കൊവാക്സിന്റെ ബോട്ടിലിൽ നിന്നു 20 പേർക്കും കുത്തിവയ്പ്പെടുക്കാം. എന്നാൽ ദിവസേന രണ്ടോ, മൂന്നോ പേർ മാത്രം ഡോസ് സ്വീകരിക്കാനെത്തുന്ന സാഹചര്യത്തിൽ ബാക്കി മരുന്ന് നശിച്ചു പോകുന്നതാണ് നിലവിലെ സ്ഥിതി.
മരുന്നടങ്ങിയ കുപ്പി പൊട്ടിച്ചാൽ പരമാവധി 4 മണിക്കൂർ മാത്രമാണ് കാലാവധി. ചില ദിവസങ്ങളിൽ വാക്സിൻ സ്വീകരിക്കാൻ ആരും എത്തില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. മുമ്പ് എല്ലാ ദിവസവും വാക്സിനേഷൻ നടത്തിയിരുന്ന പ്രധാന കേന്ദ്രമായ ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിലവിൽ കുത്തിവയ്പ്പ് ആഴ്ചയിൽ രണ്ട് ദിവസമാക്കി. വാക്സിനെടുക്കാൻ ആളുകൾ എത്തുമെന്ന പ്രതീക്ഷയിൽ നിരവധി ജീവനക്കാരെർ വാക്സിനേഷൻ കേന്ദ്രത്തിൽ നിയോഗിക്കാറുണ്ട്. മറ്റ് ജോലികൾ ഒഴിവാക്കി വാക്സിനേഷന് എത്തുന്ന ജീവനക്കാർ വെറുതെ ഇരിക്കേണ്ട സാഹചര്യമുണ്ടായതോടെയാണ് വാക്സിൻ ദിനങ്ങൾ വെട്ടിച്ചുരുക്കിയത്.
ജില്ലയിൽ 12 വയസിന് മുകളിലുള്ള 95 ശതമാനം കുട്ടികളും പ്രതിരോധ വാക്സിൻ സ്വീകരിച്ചെന്നാണ് കണക്ക്. നിലവിൽ കുട്ടികൾക്കുള്ള കൊർബീവാക്സ് പ്രതിരോധ കേന്ദ്രങ്ങളിൽ സ്റ്റോക്കില്ല. മുമ്പ് പ്രതിദിനം മരുന്ന് തീരുന്നതനുസരിച്ച് വാക്സിന് വേണ്ടി ഓർഡർ നൽകുന്നതായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ ഡിമാൻഡ് തീരെ കുറഞ്ഞതിനാൽ സ്റ്റോക്കിന് കാര്യമായ ഓർഡർ നൽകേണ്ട സാഹചര്യമില്ലെന്ന് പ്രതിരോധ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകർ പറയുന്നു.
വിമാനം കയറാൻ വാക്സിൻ വേണം
വിവിധ കാരണങ്ങൾ പറഞ്ഞ് ഒന്നാം ഡോസ് പ്രതിരോധ വാക്സിൻ ഉൾപ്പെടെ സ്വീകരിക്കാതിരുന്ന പലരും അടുത്തിടെ വാക്സിൻ തേടി വരുന്ന സാഹചര്യമുണ്ടായിരുന്നു. വിദേശയാത്രയ്ക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമായതിനാലാണ് പലരും വന്നത്. അലർജി ഭയന്നും മറ്റ് രോഗങ്ങൾ മൂലവുമാണ് ഇത്ര നാളും കുത്തിവയ്പ്പ് സ്വീകരിക്കാതിരുന്നത് എന്നാണ് പലരും പറയുന്നതെന്ന് ആരോഗ്യപ്രവർത്തകർ വിശദീകരിക്കുന്നു.
വിരലിലെണ്ണവുന്നവർ മാത്രമാണ് ഇപ്പോൾ കരുതൽ ഡോസ് തേടിയെത്തുന്നത്. കൊവിഡിനോടുള്ള ഭയം അകന്നതാണ് പ്രധാന കാരണം. ആവശ്യക്കാരില്ലാത്തതിനാൽ പുതിയ സ്റ്റോക്കിന് ഓർഡർ കൊടുക്കുന്നില്ല. രണ്ട് പേർ മാത്രം വരുന്ന ദിവസങ്ങളിൽ ബാക്കി എട്ട് പേർക്ക് കൂടി നൽകേണ്ട് മരുന്ന് പാഴാവുകയാണ്
ആരോഗ്യ പ്രവർത്തകർ, ആലപ്പുഴ ജനറൽ ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |