അവഗണിക്കപ്പെടുന്നത് അമ്പലപ്പുഴയുടെ അടയാളം
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്ന നൂറുകണക്കിന് പുരാതന കെട്ടിടങ്ങൾക്ക് പകരംവയ്ക്കാൻ ഒന്നുമില്ല.
ഒരു ഭാഗം പൊളിക്കപ്പെടുന്ന, നൂറ് വർഷത്തിലധികം പഴക്കമുള്ള അമ്പലപ്പുഴ ശ്രീമൂലം ടൗൺ ക്ലബ് സർക്കാരോ പഞ്ചായത്തോ ഏറ്റെടുക്കണമെന്നാണ് അമ്പലപ്പുഴക്കാരുടെ ആവശ്യം.
ശ്രീമൂലം തിരുനാളിന്റെ ഷഷ്ഠ്യബ്ദപൂർത്തിയുടെ ഭാഗമായി ജനങ്ങൾക്ക് വിനോദ കാര്യങ്ങൾ സംഘടിപ്പിക്കാനും സമയം ചെലവഴിക്കാനും അനുവദിക്കപ്പെട്ട കെട്ടിടമാണ് അമ്പലപ്പുഴ ശ്രീമൂലം ടൗൺ ക്ലബ്ബ്. കൊവിഡിനു മുമ്പ് വോളിബാൾ മത്സരങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ക്ലബ്ബ്. നിലവിൽ ഒരു ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് ഹാൾ വിവിധ മത്സരങ്ങൾക്കും യോഗങ്ങൾക്കും വാടകയ്ക്ക് നൽകുകയായിരുന്നു. കെട്ടിടത്തിന്റെ മുൻഭാഗത്തെ വരാന്ത ഉൾപ്പെടുന്ന ഭാഗമാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുകൊണ്ടിരിക്കുന്നത്. ശേഷിക്കുന്ന കെട്ടിടവും ഭൂമിയും സർക്കാർ ഏറ്റെടുത്ത് സ്പോർട്സ് ഹബ്ബാക്കി മാറ്റണമെന്നാണ് യുവാക്കൾ ആവശ്യപ്പെടുന്നത്.
# വരുമാന വഴി തെളിയും
വിശാലമായ ഗ്രൗണ്ട് വിവിധ ടൂർണമെന്റുകൾക്കും മിനി സ്റ്റേഡിയം നിർമ്മിക്കാനും ഇൻഡോർ മത്സരങ്ങൾ നടത്താനും അനുയോജ്യമായതിനാൽ അമ്പലപ്പുഴ ടൗൺ ക്ലബ്ബ് വികസിപ്പിച്ചാൽ സർക്കാരിനും വരുമാന വഴിയാകും. കുട്ടികളുടെയടക്കം കലാ കായിക കഴിവുകൾ വളർത്താൻ പരിശീലകരെ നിയോഗിക്കേണ്ടതുണ്ട്. വോളിബാൾ ടൂർണമെന്റുകളുമായി കളം നിറഞ്ഞു നിന്ന ക്ലബ്ബാണ് അമ്പലപ്പുഴ ടൗൺ ക്ലബ്ബ്.
കളിക്കാൻ ആളും താത്പര്യവുമില്ലാതെ വന്നതോടെയാണ് അമ്പലപ്പുഴ ടൗൺ ക്ലബ് എന്ന വോളിബാൾ ടീം തന്നെ ഇല്ലാതായത്. വീണ്ടും അവ രൂപീകരിക്കാൻ ശ്രമങ്ങൾ നടന്നാൽ അമ്പലപ്പുഴയുടെ കായിക രംഗം ഉണരും. കുട്ടികൾക്കടക്കം മികച്ച സാദ്ധ്യതകൾ തുറന്നു കിട്ടും
സദാശിവൻ, അമ്പലപ്പുഴ
ടൗൺക്ലബ്ബിന്റെ സ്ഥലം ഉടമസ്ഥതയുടെ പേരിലടക്കം വിവിധ വിവാദങ്ങൾ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സർക്കാർ ഇടപെട്ട് ഭൂമിയും കെട്ടിടവും ഏറ്റെടുക്കണം. ചരിത്ര സ്മാരകം നിലനിറുത്തിക്കൊണ്ട് ഒരു സ്പോർട്സ് ഹബ്ബാണ് ഞങ്ങൾക്ക് ആവശ്യം
അമ്പലപ്പുഴയിലെ യുവ കൂട്ടായ്മ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |