കായംകുളം: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിന്റെ ഭാഗമായുള്ള കായംകുളം ജലോത്സവത്തിൽ എൻ.സി.ഡി.സി ബോട്ട് ക്ളബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ളബ്ബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ രണ്ടാം സ്ഥാനവും പൊലീസ് ബോട്ട് ക്ളബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.
കായംകുളം കായലിൽ നടന്ന ജലോൽസവം കാണാൻ ആയിരങ്ങളാണ് എത്തിയത്. പവലിയന് മുന്നിൽ അരങ്ങേറിയ ചെണ്ടയും തെയ്യവും പുലികളിയും തിരുവാതിരയും മോഹിനിയാട്ടവുമെല്ലാം കാണികളിൽ ആവേശം നിറച്ചു.
വള്ളംകളിക്ക് മുന്നോടിയായി കളക്ടർ വി.ആർ. കൃഷ്ണതേജ പതാക ഉയർത്തി. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചരിത്രമുറങ്ങുന്ന കായംകുളത്തിന്റെ മണ്ണിൽ സംഘടിപ്പിച്ച വള്ളംകളി ജനങ്ങളിൽ സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മാസ്ഡ്രിൽ ഫ്ലാഗ് ഒഫ് ചെയ്തു. പ്രതിഭ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു.
സജി ചെറിയാൻ എം.എൽ.എ, എം.എസ്.അരുൺകുമാർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി.
മുൻ എം.എൽ.എ സി.കെ സദാശിവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭ ചെയർപേഴ്‌സൺ പി.ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |