അമ്പലപ്പുഴ: സാമൂഹിക പ്രവർത്തകൻ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വൃക്ഷവിലാസം അമ്മ വീട്ടിൽ ദേവൻ പി.വണ്ടാനത്തിന്റെ ജീവൻ നിലനിറുത്താൻ നാട് കൈകോർത്തപ്പോൾ മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് 7.05 ലക്ഷം രൂപ. വീട്ടിൽ വീണ് പരിക്കേറ്റ് മരണത്തോടു മല്ലിടുന്ന ദേവനു വേണ്ടി ഇന്നലെയാണ് നാടൊന്നിച്ചത്.
ആരോഗ്യ, പരിസ്ഥിതി, ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 4 വാർഡുകളിലായിരുന്നു ധന സമാഹരണം. കൂടാതെ അക്കൗണ്ടിലേക്കും നീർക്കുന്നത്ത് പ്രത്യേകം സജ്ജമാക്കി പ്രവർത്തിച്ച കൗണ്ടറിലുമായി 3.2 ലക്ഷത്തോളം രൂപയും ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ വീട്ടിൽ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിലാണ് ദേവനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അടിയന്തിര ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 13 ലക്ഷം രൂപയാണ് വേണ്ടത്. കൃപയുടെ ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച ദേവൻ നിരവധി സാമൂഹ്യ, ആതുര സംഘടനകളിലും സജീവമായിരുന്നു. രോഗ ബാധിതരായ നിരവധി പേരുടെ ജീവൻ നിലനിറുർത്താൻ രക്ഷാസമിതികൾ രൂപീകരിച്ച് പ്രവർത്തിച്ച ദേവന്റെ ചികിത്സയ്ക്കായി എച്ച്.സലാം എം.എൽ.എ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, കൃപ ഭാരവാഹികളായ പ്രദീപ് കൂട്ടാല, ഹംസ കുഴിവേലി, അതിൽ കുമാർ, നിഖിൽ, അശോക കുമാരി, സാമൂഹിക, സാംസ്കാരിക, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ധനസമാഹരണത്തിൽ പങ്കാളികളായി. ശിശു വിഹാറിൽ നടന്ന ചടങ്ങിൽ ദേവന്റെ സഹോദരൻ മോഹനന് എച്ച്. സലാം എം.എൽ.എ തുക കൈമാറി. ദേവനെ സഹായിക്കാൻ മനസുള്ളവർ കൃപയുടെ ഭാരവാഹി സി.കെ.ഷെരീഫിന്റെ 9496373580 എന്ന ഗൂഗിൾ പേ നമ്പരിൽ പണം അയയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |