ആലപ്പുഴ: വൃശ്ചികമാസത്തിന് നാളെ തുടക്കം കുറിക്കവേ, ജില്ലയിലെ ശബരിമല ഇടത്താവളങ്ങൾ അയ്യപ്പൻമാരെ വരവേൽക്കാനൊരുങ്ങുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വേണ്ടത്ര സഹായമില്ലാത്തതിനാൽ അടിസ്ഥാന സൗകര്യങ്ങൾ പൂർണനിലയിൽ ആയിട്ടില്ലെങ്കിലും ഉപദേശക സമിതികളും ഭക്തരും കൈകോർത്ത് പരമാവധി ക്രമീകരണങ്ങൾ ഒരുക്കുകയാണ്.
കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവായ മണ്ഡലകാലമായതിനാൽ ഇത്തവണ ഇടത്താവളങ്ങളിൽ കൂടുതൽ അയ്യപ്പൻമാർ തങ്ങാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ദേവീക്ഷേത്രം, തുറവൂർ മഹാദേവ ക്ഷേത്രം, ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രം എന്നിവിടങ്ങളാണ് പ്രധാന ഇടത്താവളങ്ങൾ. അയ്യപ്പ ഭക്തർക്ക് വിരി വയ്ക്കാനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങൾ അയ്യപ്പഭക്ത സംഘവും ക്ഷേത്രോപദേശക സമിതികളും ഒരുക്കിയിട്ടുമുണ്ട്. എന്നാൽ, ദേവസ്വം ബോർഡിന്റെ സമീപനത്തിൽ പ്രതിഷേധത്തിലാണ് ഉപദേശക സമിതികളും ഭക്തരും. അഖിലഭാരത അയ്യപ്പ സേവാസംഘം പ്രവർത്തകരാണ് അന്നദാനവും മറ്റ് ക്രമീകരണങ്ങ്യും ഭൂരിഭാഗം ഇടത്താവളങ്ങളിലും ഒരുക്കുന്നത്.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
അയ്യപ്പന്റെ മാതൃസ്ഥാനീയർ എന്നാണ് അമ്പലപ്പുഴക്കാർ അറിയപ്പെടുന്നത്. മണ്ഡലകാലത്ത് അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന്റെ നേതൃത്വത്തിൽ സമീപ ക്ഷേത്രങ്ങളിൽ ആഴിപൂജ നടത്തും. ഇത്തവണ 19ന് ആണ് ആഴിപൂജ ആരംഭിക്കുന്നത്. മുഹമ്മ ചീരപ്പൻചിറയിൽ നിന്ന് തുടങ്ങി 50 ആഴിപൂജകളാണ് നടക്കുന്നത്. അയ്യഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ 51 ദിവസം ഉച്ചയ്ക്കും രാത്രിയും അന്നദാനമുണ്ട്. തീർത്ഥാടകർക്ക് വിവരങ്ങൾ നൽകാൻ ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കും. നാടകശാലയിലാണ് വിശ്രമിക്കാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുള്ളത്. തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അയ്യപ്പഭക്തരെ വരവേൽക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കും. ഉപദേശകസമിതിയുടെ നേതൃത്വത്തിൽ അന്നദാനവും ഉണ്ടാകും.
മുല്ലയ്ക്കൽ ക്ഷേത്രം
തീർത്ഥാടകരെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കി. ഇൻഫർമേഷൻ സെന്ററും പതിവുപോലെ പ്രവർത്തിക്കും. ചുക്ക് കാപ്പിയും ചൂട് വെള്ളവും ലഘുഭക്ഷണവും അന്നദാനവും നൽകാനാണ് അയ്യപ്പാസേവാസംഘം തീരുമാനിച്ചിട്ടുള്ളത്.
ചെട്ടികുളങ്ങര ക്ഷേത്രം
ഓണാട്ടുകരയിലെ പ്രധാന ഇടത്താവളമാണ് ചെട്ടികുളങ്ങര ദേവീക്ഷേത്രം. തീർത്ഥാടകരെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത് ക്ഷേത്രവുമായി ബന്ധപ്പെട്ട കരക്കാരുടെ കൂട്ടായ്മയാണ്. ദേവസ്വം ബോർഡിന്റെ കാര്യമായ സഹായം ലഭിക്കുന്നില്ല. വിരിവയ്ക്കുന്ന അയ്യൻമാർക്കും മാളികപ്പുറങ്ങൾക്കും ഭക്ഷണവും അത്താഴക്കഞ്ഞിയും നൽകാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി.
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം
തീർത്ഥാടകർക്കു വിപുലമായ സൗകര്യമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 16 നിരീക്ഷണ കാമറകൾ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിലും കിഴക്കേ ഗോപുരത്തിന്റെ മുകൾ നിലയിലും പടിഞ്ഞാറെ നടപ്പന്തലിലും തീർത്ഥാടകർക്ക് വിരിവയ്ക്കാനുള്ള വിപുലമായ സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മൂന്നുനേരം ഭക്ഷണവും നൽകും. ക്ഷേത്ര പരിസരം, ക്ഷേത്രക്കുളം, ഗംഗാദേവി ക്ഷേത്ര പരിസരം എന്നിവടങ്ങൾ ശുചിയാക്കി.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുള്ള തീർത്ഥാടകരിൽ ഭൂരിഭാഗവും ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭൂമിയിൽ എത്തിയ ശേഷമാണ് ശബരിമലയ്ക്ക് പോകുന്നത്. ആൽത്തറയ്ക്ക് സമീപം കുടിൽ കെട്ടി നാളെ മുതൽ 28 വരെ ഓച്ചിറയിൽ ഭക്തർ ഭജനമിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |