ആലപ്പുഴ: വീടെന്ന സ്വപ്നത്തിന്റെ പൂർത്തീകരണത്തിന് ഗുണനിലവാരം നോക്കി സാധന സാമഗ്രികൾ വാങ്ങുന്നവരെ വിലനിലവാരം വട്ടം കറക്കുന്നു! കാച്ചിക്കുറുക്കി ഒരുക്കിയ ബഡ്ജറ്റ് വലിച്ചുകീറും വിധമാണ് നിർമ്മാണ മേഖലയിലെ വിലക്കയറ്റം.
ഒരു മാസത്തിനിടെ സിമന്റിന്റെ വിലയിൽ മാത്രം 10 മുതൽ 30 രൂപയുടെ വരെ വർദ്ധനവാണ് ഉണ്ടായത്. നിർമ്മാണ സീസണായതിനാൽ സിമന്റിന്റെ അടക്കം ആവശ്യകത വർദ്ധിക്കുകയാണ്. നവംബർ മുതൽ മേയ് വരെയാണ് കൂടുതൽ നിർമ്മാണങ്ങൾ നടക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ച കെട്ടിടങ്ങൾക്ക് പകരം നിർമ്മാണങ്ങൾ പുരോഗമിക്കുന്നതും സാധനങ്ങളുടെ ഡിമാൻഡ് കൂട്ടി. ഇതു മനസിലാക്കി വില കുത്തനെ കൂട്ടാനാണ് നിർമ്മാതാക്കൾ ശ്രമിക്കുന്നത്.
ഗുണമേന്മ കുറഞ്ഞ സിമന്റും കമ്പിയും ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിത്തിന് 'അകാലമരണ'മായിരിക്കും ഫലമെന്ന് കോൺട്രാക്ടർമാരടക്കം മുന്നറിയിപ്പ് നൽകുന്നു. 2018ലെ സാധന വിലയും കൂലി നിരക്കുകളുമാണ് ഗവൺമെന്റ് കരാറുകാർക്ക് ഇപ്പോഴും ലഭിക്കുന്നത്. നിലവിൽ കൂലി 40 ശതമാനം വർദ്ധിച്ചു. ചുരുക്കത്തിൽ ഗുണമേന്മയിൽ വിട്ടുവീഴ്ച വരുത്താതെ ഒരു പണിയും പൂർത്തീകരിക്കാനാവാത്ത സ്ഥിതിയിലാണ് സംസ്ഥാനത്തെ നിർമ്മാണമേഖല.
# ആലപ്പുഴയ്ക്ക് എല്ലാം ഇറക്കുമതി
ഒരു കെട്ടിടം നിർമ്മിക്കണമെങ്കിൽ അടിമുടി എല്ലാ സാധനങ്ങൾക്കും മറ്റ് ജില്ലകളെയാണ് ആലപ്പുഴ ആശ്രയിക്കുന്നത്. ക്വാറികളില്ലാത്തതിനാൽ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നാണ് കല്ലും മണ്ണുമടക്കം എത്തിക്കുന്നത്. ഈ ചെലവിന് പുറമേ, കമ്പിയും സിമന്റും നൽകുന്ന ആഘാതം കൂടിയാകുമ്പോൾ വീടിനേക്കാൾ പൊക്കത്തിൽ കടം ഉയരും. ലൈഫ് പദ്ധതിയിലെ വീടുകൾ നാല് ലക്ഷത്തിനെന്നല്ല, പത്ത് ലക്ഷത്തിനു പോലും പണിയാൻ സാധിക്കാത്ത നിലയിലാണ് വിലയും കൂലിയും വ്യത്യാസപ്പെട്ടിരിക്കുന്നത്.
# ഇതിലും ഭേദം വിദേശം!
സർക്കാർ നൽകുന്ന പ്രവൃത്തികൾ പൂർത്തീകരിക്കാൻ നാട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിലും ലാഭം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്ന് ഗവ കോൺട്രാക്ടർമാർ പറയുന്നു. ഇറക്കുമതി ചെയ്യുന്നതിന്റെ ചെലവ് കൂട്ടിയാൽ പോലും ടാർ ഉൾപ്പടെയുള്ള സാധനങ്ങൾ വിദേശത്ത് നിന്ന് വാങ്ങുന്നതാണ് ലാഭമെന്ന അനുമാനത്തിലാണ് കോൺട്രാക്ടർമാർ.
......................................
#വില നിയന്ത്രണത്തിന് സർക്കാർ ഇടപെടണം
# സർക്കാർ കരാറുകാർക്ക് 2022ലെ റേറ്റ് നൽകണം
..........................
# വിപണി വില
സിമന്റ്: 470 മുതൽ
കമ്പി: കിലോ 76 മുതൽ
എം സാൻഡ്: 70 മുതൽ
കരിങ്കൽ ലോഡ്: 7500 - 8000
സാധന സാമഗ്രികളുടെ വില വർദ്ധന പിടിച്ചു നിറുത്താൻ വിപണിയിൽ സർക്കാർ അടിയന്തരമായി ഇടപെടണം. വില പേടിച്ച് ഗുണനിലവാരമില്ലാത്ത വസ്തുക്കൾ നിർമ്മാണത്തിന് ഉപയോഗിച്ചാൽ നേരിടുന്ന പ്രത്യാഘാതം വലുതായിരിക്കും
വർഗീസ് കണ്ണമ്പള്ളി, പ്രസിഡന്റ്, ഗവ കോൺട്രാക്ടേഴ്സ് ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |