മുഹമ്മ: മട്ടുപ്പാവിലെ ഇത്തിരി വട്ടത്തിൽ ഒരുക്കിയ കൃഷിക്ക് പൊൻതിളക്കം. കെട്ടിട നിർമ്മാണ കരാറുകാരൻ പി.പി. ഷൈനിന്റെ പള്ളിക്കുന്ന് പനയ്ക്കാപറമ്പ് വീടിന് ഇരുനില വീടിന്റെ മേൽത്തട്ടിലാണ് ദീർഘകാല വിളകളും ഹ്രസ്വകാല വിളകളും നിറഞ്ഞു നിൽക്കുന്നത്.
ആറര സെന്റിലാണ് വീട് നിൽക്കുന്നത്. ഒരു തുളസിത്തൈ നടാൻ പോലും സ്ഥലമില്ല. താഴെ ഓഫീസും വർക്ക്ഷോപ്പും വാഹന പാർക്കിംഗിനും മാത്രം സ്ഥലം. അതിനാലാണ് കൃഷി മട്ടുപ്പാവിൽ തുടങ്ങാൻ ഷൈൻ തീരുമാനിച്ചത്. വീടുപണി പൂർത്തീകരിച്ചിട്ടില്ലെങ്കിലും 2 വർഷം മുമ്പുതന്നെ കൃഷി ആരംഭിച്ചിരുന്നു. കാന്താരിയും കുരുമുളകും പച്ചമുളകും അടക്കമുള്ള മുളകുകളും പത്തിലധികം ചീര വർഗ്ഗങ്ങളും കറിവേപ്പ്, വെണ്ട, തക്കാളി, പയർ തുടങ്ങിയ പച്ചക്കറികളും പേര, പപ്പായ, ഗ്ലോവിയ്ക്ക, ചാമ്പ, പ്ലാവ്, മാവ്,സ്റ്റാർ ഫ്രൂട്ട്, അമ്പഴം, ഈന്തപ്പഴം, സപ്പോർട്ട, അബിയു, വാഴ തുടങ്ങിയ പഴവർഗ്ഗങ്ങളും മട്ടുപ്പാവിലെ അഴകാണ്.
കപ്പയും മധുരക്കിഴങ്ങും ചാക്കിൽ നട്ടപ്പോൾ ചാക്കു നിറയെ കിഴങ്ങ് ലഭിച്ചു. തുളസി, കറ്റാർവാഴ, പനിക്കൂർക്ക, പുതിന, മുരിങ്ങ, ചങ്ങലംപരണ്ട തുടങ്ങിയ ഔഷധ സസ്യങ്ങളും നിറഞ്ഞു നിൽക്കുന്നു. കൂടാതെ സിമന്റ് ടാങ്കിൽ കാരിയും ചെമ്പല്ലിയും നിറഞ്ഞു നിൽക്കുന്നു. ജോലിയുടെ ക്ഷീണവും മടുപ്പും മട്ടുപ്പാവിലെ കൃഷിയിടത്തിലെത്തിയാൽ പമ്പ കടക്കുമെന്ന് ഷൈൻ പറയുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഷൈനിന്റെ ഭാര്യ പി.എസ്. ധന്യയും മക്കളായ ഗായത്രി, ഗൗതം കൃഷ്ണ എന്നിവരും കൃഷിക്ക് കൂട്ടായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |