ആലപ്പുഴ: ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരവേദി തലമുറകളുടെ സംഗമത്തിന് സാക്ഷിയായി. പ്രശസ്ത ഓട്ടൻ തുള്ളൽ - വേലകളി കലാകാരൻ അമ്പലപ്പുഴ സുരേഷ് വർമ്മ, അമ്മയും നർത്തകിയുമായ ചെമ്പകവല്ലി തമ്പുരാട്ടി, മകൾ ദേവജ വർമ്മ എന്നിവരാണ് വിവിധ റോളുകളിൽ ഓട്ടൻ തുള്ളൽ വേദിയായ ജവഹർ ബാലഭവനിൽ എത്തിയത്.
അമ്പലപ്പുഴ ചിരട്ടപ്പുറത്ത് കോവിലകത്ത് ചെമ്പകവല്ലി തമ്പുരാട്ടി (ശ്രീദേവി- 72) 25 വർഷം മുമ്പാണ് അമ്പലപ്പുഴയിൽ കോവിലകം കലാക്ഷേത്ര കലാപഠന കളരി ആരംഭിച്ചത്. നൃത്തയിനങ്ങളും പാട്ടും വാദ്യോപകരണ പരിശീലനങ്ങളും നൽകുന്ന ഇതേ കളരിയിലെ അദ്ധ്യാപകൻ കൂടിയാണ് മകൻ സുരേഷ് വർമ്മ. മത്സരാർത്ഥിയായ ഹൈസ്കൂൾ വിദ്യാർത്ഥിനി ദേവജ വർമ്മയ്ക്ക് വേണ്ടി വേദിയിൽ പിൻപാട്ടുകാരനായി എത്തിയത് അച്ഛൻ സുരേഷ് വർമ്മ! ദേവജ ഉൾപ്പടെ മത്സരത്തിനെത്തിയ എല്ലാ ശിഷ്യഗണങ്ങൾക്കും വേണ്ടി പാട്ട് പാടിയത് മുൻ കലാപ്രതിഭ കൂടിയായ സുരേഷ് വർമ്മയാണ്.
ബാല്യകാലം മുതൽ കലാവാസനയുണ്ടായിരുന്ന ചെമ്പകവല്ലി മൃദംഗകലാകാരൻ രവി വർമ്മയുടെ ഭാര്യയാണ്. 20 വർഷത്തിലധികമായി എല്ലാ കലോത്സവ വേദികളിലും ശിഷ്യരുമായി അമ്മയും മകനും എത്താറുണ്ട്. സംഭവാമി യുഗേ യുഗേ, അപരന്മാർ നഗരത്തിൽ, അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത രണ്ട് പെണ്ണുങ്ങൾ, വിനയൻ ചിത്രമായ ഡ്രാക്കുള തുടങ്ങി പത്തോളം ചിത്രങ്ങളിൽ ചെമ്പകവല്ലി തമ്പുരാട്ടി വേഷമിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |