# കോളേജ് യൂണിയൻ, ക്ളാസ് പ്രതിനിധി തിരഞ്ഞെടുപ്പ് ഇന്ന്
ആലപ്പുഴ: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഉച്ചയോടെ അവസാനിക്കുന്ന വോട്ടെടുപ്പിന്റെ ഫലം വൈകിട്ട് അറിയാം. വിവിധ കോളേജുകളിൽ ഒട്ടേറെ സീറ്റുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശം ആലപ്പുഴ എസ്.ഡി കോളേജിൽ സംഘർഷത്തിൽ കലാശിച്ച പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അവധി ദിനമായിരുന്നിട്ടും ഇന്നലെയും കാമ്പസ് പരിസരത്ത് പൊലീസ് തമ്പടിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് അടുത്ത പ്രവൃത്തി ദിനമായ നാളെ സർവ്വകലാശാലയ്ക്ക് കീഴിലെ എല്ലാ അഫിലിയേറ്റഡ് കോളേജുകൾക്കും അവധിയായിരിക്കും. പകരം ഈ മാസം 17 പ്രവൃത്തി ദിനമാവും.
# ആലപ്പുഴ എസ്.ഡി കോളേജ്: എസ്.എഫ്.ഐ, കെ.എസ്.യു, എ.ഐ.എസ്.എഫ് സംഘടനകൾ എല്ലാ സീറ്റിലും മത്സരിക്കുന്നു.
# ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളേജ്: ക്ലാസ് അടിസ്ഥാനത്തിൽ പ്രതിനിധികളെ തിരഞ്ഞെടുക്കും. ഇവർ പിന്നീട് ഭാരവാഹികളെ തിരഞ്ഞെടുക്കും
# നങ്ങ്യാർകുളങ്ങര ടി.കെ.എം.എം: 30ൽ 29 ക്ലാസ് പ്രതിനിധികൾക്കും എതിരില്ലാതെ എസ്.എഫ്.ഐ പാനൽ. ഇക്കണോമിക്സ് പ്രതിനിധിയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കും.
# മാവേലിക്കര ബിഷപ്പ് മൂർ: രണ്ട് പാനലുകൾക്ക് പുറമേ സ്വതന്ത്രരും. 14 സീറ്റുകളിൽ മത്സരം
# കായംകുളം എം.എസ്.എം: 7 ജനറൽ സീറ്റിലേക്കും ക്ലാസ് പ്രതിനിധി സ്ഥാനത്തേക്കും മത്സരം. കെ.എസ്.യു - എം.എസ്.എഫ് സഖ്യം. എസ്.എഫ്.ഐ ഒറ്റയ്ക്ക് മത്സരിക്കുന്നു. എ.ഐ.എസ്.എഫ് ഒരു ജനറൽ സീറ്റിലേക്കും ക്ലാസ് പ്രതിനിധി സ്ഥാനത്തേക്കും മത്സരിക്കുന്നു. വനിതാ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണി മൂന്ന് സീറ്റുകളിൽ മത്സരിക്കുന്നു
# ചേർത്തല എസ്.എൻ കോളേജ്: അഞ്ച് ക്ലാസ് പ്രതിനിധി സ്ഥാനത്തേക്ക് മാത്രം മത്സരം. രാവിലെ ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുക്കും. ഉച്ചയ്ക്ക് ശേഷം ഭാരവാഹി തിരഞ്ഞെടുപ്പ്.
# ചേർത്തല സെന്റ് മൈക്കിൾസ്: രാവിലെ ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുക്കും. ഉച്ചയ്ക്ക് ശേഷം ഭാരവാഹി തിരഞ്ഞെടുപ്പ്.
# പള്ളിപ്പുറം എൻ.എസ്.എസ്: 67 പ്രതിനിധികളെ തിരഞ്ഞെടുക്കാൻ മത്സരം.
# കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി: മത്സരമില്ല. 24 സീറ്റിലും പ്രതിനിധികൾ എതിരില്ലാതെ വിജയിച്ചു.
# ആമ്പലപ്പുഴ ഗവ കോളേജ്: ഹൈക്കോടതി ഉത്തരവ് നേടി കെ.എസ്.യു മത്സര രംഗത്ത്. 4 വർഷത്തിനു ശേഷമാണ് കെ.എസ്.യു മത്സരിക്കുന്നത്. ഹാജർ വിവരം ഉൾപ്പെടുത്തിയില്ലെന്ന കാരണത്താൽ മൂന്ന് പത്രികകൾ തള്ളിയിരുന്നു. എന്നാൽ വകുപ്പ് മേധാവി നൽകിയ ഹാജർ വിവരം പത്രികയോടൊപ്പം നൽകിയെന്ന് കാണിച്ചാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |