മുഹമ്മ: പ്രഹ്ളാദന്റെ ജീവിതം കല പകർന്നു നൽകിയ അതിജീവന ശാസ്ത്രത്തിന്റെ വിജയമാണ്. ലക്ഷങ്ങൾ വിറ്റുവരവുള്ള കച്ചവട സ്ഥാപനം തകർന്നടിഞ്ഞപ്പോഴും ഒരു ചെറു പുഞ്ചിരിയോടെ അതിനെ നേരിടുകയും പുതിയ സ്ഥാപനം തുടങ്ങി വിജയിപ്പിച്ചതിന്റെയും കഥ കൂടിയാണത്.പ്രഹ്ലാദൻ ഒന്നാം ക്ലാസ് മുതൽ തന്നെ നൃത്തം പഠിച്ചു തുടങ്ങിയിരുന്നു.രണ്ടാം ക്ലാസ്സ് മുതൽ വേദികളിൽ നൃത്തം അവതരിപ്പിച്ചു തുടങ്ങി.തിരുവാതിര, ഡാൻസ് കലാ കാരിയായിരുന്ന അമ്മ ജാനകിയാണ് അദ്ധ്യാപകനെ വീട്ടിൽ വരുത്തി നൃത്തം പഠിപ്പിച്ചിരുന്നത്.
സ്കൂളിലെ കലാ മത്സരങ്ങളിൽ ജില്ലാതലം വരെ പോയിട്ടുണ്ട് .തുടർന്ന് നാടകങ്ങളിലും ബാലെകളിലും അഭിനയിച്ചു. ഏറെയും പാതിരപ്പള്ളിയിലെ മലയാള കലാഭവനിലാണ് കലാ പ്രവർത്തനം നടത്തിയിരുന്നത്.സ്കൂൾ പഠനം കഴിഞ്ഞ് മുഹമ്മ ചന്തയിൽ തന്റെ പിതാവ് തകിടിയിൽ പുരുഷോത്തമൻ നടത്തിയിരുന്ന പച്ചക്കറി കട ഏറ്റെടുത്ത് നടത്തി.
ക്രമേണ അത് അടുത്ത പ്രദേശങ്ങളിലെ തന്നെ ഏറ്റവും വലിയ പച്ചക്കറി മൊത്ത വ്യാപാര കടയായി വളർന്നു.അത് ലക്ഷങ്ങൾ വിൽപനയുള്ള കടയായിരുന്നെങ്കിലും എങ്ങനേയോ കച്ചവടം തകർന്നു. കട പൂട്ടി.കലയും കഥയും കയറ്റിറക്കങ്ങളും ജീവിതത്തിന്റെ എല്ലാ ഭാവങ്ങളും പ്രതിഫലിപ്പിക്കുന്നതു കൂടിയായതു കൊണ്ട്, ഒരു കലാകാരനായ പ്രഹ്ലാദൻ തകർന്നില്ല.
തന്റെ ദുഃഖങ്ങളെ കലാ പ്രവർത്തനവും കൃഷിയും കൂട്ടിയിണക്കി അതി ജീവിച്ചു.ഇക്കാലം നിരവധി സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങൾ ചെയ്തു.
വീട്ടുമുറ്റത്ത് 64 ഇനം മുളകുകൾ നട്ടു. ക്യാബേജ് ക്യാരറ്റ്, ബീറ്റ്റൂട്ട്, തുടങ്ങിയ പച്ചക്കറികളും നട്ടു. ആ പച്ചക്കറികൾ ആര്യക്കര ക്ഷേത്രത്തിന് സമീപം വീടിനോട് ചേർന്നുള്ള തട്ടുകടയിൽ വില്പന നടത്തി. ഈ വാർത്ത പത്രങ്ങളിൽ വന്നതോടെ കച്ചവടം പുരോഗതി നേടി. ഇന്ന് ചെറിയ സൂപ്പർ മാർക്കറ്റായി വളർന്നു.കച്ചവടം ഇപ്പോൾ മകൻ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് പ്രഹ്ലാദൻ. ചന്ദ്രികയാണ് പ്രഹ്ളാദന്റെ ഭാര്യ. ലല്ലുവും പ്രച്ചുവും മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |