SignIn
Kerala Kaumudi Online
Saturday, 20 April 2024 8.01 AM IST

ഹൗസ്ബോട്ട് അപകടങ്ങൾ തുടർക്കഥ, കണ്ടംചെയ്യേണ്ട ബോട്ടുകളും കായലിൽ

bok

ആലപ്പുഴ: കായൽവെള്ളം പിടിക്കുമ്പോൾ അടിപ്പലക 'അലിഞ്ഞു'പോകുന്നത്ര പഴക്കമുള്ള ഹൗസ്ബോട്ടുകൾ പോലും നിയമങ്ങളെ ധിക്കരിച്ച് കായൽ സവാരി നടത്തി അപകടത്തിൽപ്പെടുമ്പോൾ, ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്കത് അപമാനമാവുന്നു. പരിശോധനകൾ മുറയ്ക്ക് നടക്കുമ്പോഴാണ് ഇത്തരം ബോട്ടുകളുടെ സ്വൈരവിഹാരം. ഇന്നലെ പുലർച്ചെ ചുങ്കം കന്നിട്ട ജെട്ടിക്കു സമീപം മുങ്ങി ആന്ധ്ര സ്വദേശിയുടെ മരണത്തിനു വഴിയൊരുക്കിയ ഹൗസ്ബോട്ട് കണ്ടംചെയ്യേണ്ട സമയം വർഷങ്ങൾക്കു മുമ്പേ കഴിഞ്ഞതാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ച രാമചന്ദ്ര റെഡ്ഡി ബോട്ടിലെ ഒരു മുറിയിൽ ഒറ്റയ്ക്കാണ് കിടന്നിരുന്നത്. വെള്ളം കയറുന്നതറിഞ്ഞ് മറ്റുള്ളവർക്ക് പുറത്തിറങ്ങാൻ സാധിച്ചെങ്കിലും വെളിച്ചം പോലുമില്ലാത്ത അവസ്ഥയിൽ അദ്ദേഹം മുറിയിൽ അകപ്പെട്ടുപോയെന്നാണ് കരുതുന്നത്. പൊതുവേ എല്ലാവരും ഉറക്കത്തിലായ സമയമായതിനാൽ ഇത്തരം അപകടങ്ങൾ ശ്രദ്ധയിൽപ്പെടാൻ വൈകുന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കും. ബോട്ടിന്റെ അടിഭാഗത്തെ പലക ഇളകിയാണ് വെള്ളം കയറിയതെന്ന് കരുതുന്നു. ഇത്തരം അപകടങ്ങളുണ്ടാകുന്ന ഭൂരിഭാഗം വള്ളങ്ങളിലും ബാത്ത് റൂമിന്റെ പുറത്തേക്കുള്ള കുഴലുകൾ തെന്നിമാറിയാവും വെള്ളം കയറുന്നതെന്ന് ഫയർഫോഴ്സ് ജീവനക്കാർ പറഞ്ഞു. വിശദമായ തുടർപരിശോധനയിൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ.

ആർക്കു വേണം താക്കീത്!

ഇന്നലെ വെള്ളം കയറി മുങ്ങിയ ആലപ്പുഴ സ്വദേശിയുടെ വൈറ്റ് ഓർക്കിഡ് ബോട്ടിന് രജിസ്‌ട്രേഷൻ ഉണ്ടെങ്കിലും നാളുകളായി പുതുക്കിയട്ടില്ലെന്നും രേഖകളൊന്നുമില്ലാതെയാണ് സർവീസ് നടത്തിയതെന്നും പോർട്ട്, ടൂറിസം, പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് ബോട്ടിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓട്ടം അവസാനിപ്പിക്കാൻ ടൂറിസം എസ്.ഐ പി.ജയറാം താക്കീത് നൽകിയിരുന്നു. പിറ്റേദിവസം തന്നെ ഡോക്കിൽ കയറ്റാനുള്ള ബോട്ടാണെന്നായിരുന്നു ജീവനക്കാർ നൽകിയ മറുപടി. തുടർന്നുള്ള ദിവസങ്ങളിൽ പ്രധാന കേന്ദ്രങ്ങളിലെങ്ങും ഈ ബോട്ട് കണ്ടിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പൊലീസിന്റെ കണ്ണു വെട്ടിച്ച് മറ്റ് ജെട്ടികളിൽ നിന്ന് സഞ്ചാരികളെ കയറ്റി സർവീസ് തുടരുകയായിരുന്നുവെന്നാണ് അനുമാനം.

വിരലിലെണ്ണാം പൊലീസിനെ

ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് വലിയ തിരക്കാണ് മേഖലയിൽ അനുഭവപ്പെടുന്നത്. എന്നാൽ തിരക്കിനനുസരിച്ചുള്ള നിരീക്ഷണങ്ങളോ പരിശോധനകളോ നടക്കുന്നില്ല. വിരലിലെണ്ണാവുന്ന ടൂറിസം പൊലീസിനു മാത്രമായി ഒന്നും ചെയ്യാനാവാത്ത അവസ്ഥ. കുറച്ചുനാളുകൾക്ക് മുമ്പ് ഇതേ ഭാഗത്താണ് അപകടം നടന്ന ബോട്ടിൽ നിന്ന് സഞ്ചാരികളുടെ സാധനങ്ങളെടുക്കാൻ സഹായിച്ച പ്രദേശവാസിയായ മുങ്ങൽ വിദഗ്ദ്ധൻ മുങ്ങി മരിച്ചത്.

സർവീസ് നടത്തരുതെന്ന് കർശന താക്കീത് നൽകിയിരുന്നതാണ്. പിറ്റേ ദിവസം തന്നെ ബോട്ട് ഡോക്കിൽ കയറ്റുമെന്ന് ജീവനക്കാർ അറിയിച്ചിരുന്നു. സഞ്ചാരികളുമായി യാത്ര നടത്താൻ സാധിക്കാത്ത വിധം ശോചനീയമായിരുന്നു അപകടത്തിൽപ്പെട്ട ഹൗസ്ബോട്ട്

പി.ജയറാം, എസ്.ഐ, ടൂറിസം പൊലീസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.