അമ്പലപ്പുഴ : കടത്തിണ്ണയിൽ കൈലിമുണ്ടും ബനിയനുമണിഞ്ഞ് മടിയിലെ മുറത്തിലെ ചുക്ക ബീഡിയിലയിൽ തെറുത്തു കെട്ടിയെടുക്കുന്നയാൾ. തൊട്ടരികിൽ ഗ്രാമച്ചന്ത . ചക്കയും മാങ്ങയും കാച്ചിലും ചേനയുമൊക്കെ വാശിയോടെ വില വിളിച്ചു പറഞ്ഞ് വിൽക്കുന്ന ഗ്രാമവാസികൾ. ബസ് സ്റ്റോപ്പിൽ ഹാഫ് സാരിയും ഫുൾ പാവാടയും ബ്ലൗസുമൊക്കെയണിഞ്ഞ് കോളേജ് കുമാരികൾ... വർഷങ്ങളുടെ പഴക്കമുള്ള ഈ കാഴ്ച പുനരാവിഷ്കരിക്കുകയായിരുന്നു ഇന്നലെ പുന്നപ്ര എൻ.എസ്.എസ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ. പഠന പരിപോഷണ പദ്ധതിയായ "ഇല " യുടെ ഭാഗമായിട്ടാണ് ഗ്രാമച്ചന്തയും കുട്ടിക്കടയും ഒരുക്കിയത്. ഭക്ഷ്യമേളയും ഇതോടൊപ്പം സംഘടിപ്പിച്ചു.
കുട്ടിക്കട ഒരുക്കിയത് സ്കൂളിലെ കണക്ക് ക്ലബ്ബാണ്. കുട്ടികളിൽ നാടൻ ചന്തയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പഴയകാല ചന്ത പുനരാവിഷ്കരിച്ചത്. സയൻസ് ക്ലബ്ബിന്റെയും ഉച്ചഭക്ഷണ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ഭക്ഷ്യമേള. മുന്നൂറിലധികം വിഭവങ്ങളാണ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾ വിളമ്പി നിരത്തിയത് . സന്ദർശകർക്ക് ഇവയെല്ലാം രുചിച്ചു നോക്കാനും ചെറിയ വില നൽകി വാങ്ങാനും അവസരമുണ്ടായിരുന്നു. അദ്ധ്യാപകരും രക്ഷാകർതൃ സമിതി അംഗങ്ങളും സഹായവുമായി ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ എ .ഇ .ഒ, ബി. പി. സി, ഡയറ്റീഷ്യൻ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പ്രഥമാദ്ധ്യാപിക പ്രസന്നകുമാരി, പി.ടി. എ പ്രസിഡന്റ് സുധീർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |