ആലപ്പുഴ : ഫാർമസി ആക്ടിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്താത്തതിനെത്തുടർന്ന് വ്യാജ സർട്ടിഫിക്കറ്റുമായി ഫാർമസിസ്റ്റുകൾ സംസ്ഥാനത്ത് വിലസുന്നതായി ആക്ഷേപം. അയൽ സംസ്ഥാനങ്ങളിലെ സ്വാശ്രയ ഫാർമസി കോളേജിൽ നിന്ന് പണം നൽകി സർട്ടിഫിക്കറ്റ് തരപ്പെടുത്തിയെടുക്കുന്നതിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പടെയുണ്ടെന്നാണ് വിവരം.
ഡി.ഫാം, ബി.ഫാം, എം.ഫാം കോഴ്‌സുകൾക്ക് തിയറിയും പ്രാക്ടിക്കലും ഇടകലർന്നുള്ള സിലബസാണുള്ളത്. പരീക്ഷയ്ക്ക് മുമ്പ് ഒരുമാസം തുടർച്ചയായി പ്രാക്ടിക്കൽ ചെയ്യാറുണ്ടെന്നാണ് വ്യജ സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്നവരുടെ വാദം. എന്നാൽ ഓരോ തിയറി ഭാഗത്തെയും ആസ്പദമാക്കി നടത്തുന്ന പ്രാക്ടിക്കലും, വൈവയും ഒറ്റയടിക്ക് നടത്തിയെന്നത് ബാലിശമായ വാദമാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. അന്യസംസ്ഥാനത്ത് നിന്നുള്ള സർട്ടിഫിക്കറ്റുമായി വരുന്നവർ കേരളത്തിൽ പ്രവർത്തിക്കുന്നതിന് മുമ്പ് നിയമപരമായ യോഗ്യതാപരിശോധന സർക്കാർ മെഡിക്കൽ കോളേജ് ലാബിൽ നടത്തണമെന്നാണ് ആവശ്യം.
വേണം നിയമഭേദഗതി
1948ൽ തയ്യാറാക്കിയ നിയമത്തിൽ 74വർഷങ്ങൾ പിന്നിട്ടിട്ടും കാതലായ മാറ്റം വരാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. അന്യസംസ്ഥാനങ്ങളിലെ തട്ടിപ്പ് കോളേജുകളിൽ നിന്നും പണം കൊടുത്ത് തരപ്പെടുത്തുന്ന സർട്ടിഫിക്കറ്റിന് ആ സംസ്ഥാനത്ത് തന്നെ ആദ്യം രജിസ്ട്രേഷൻ വാങ്ങുകയും പിന്നീട് ട്രാൻസ്ഫർ രീതിയിൽ കേരള ഫാർമസി കൗൺസിലിൽ നിന്ന് രജിസ്ട്രേഷൻ വാങ്ങിയെടുക്കുന്നതുമായ രീതി നിയമം മൂലം തടയണമെന്നാണ് ആവശ്യം.
സർട്ടിഫിക്കറ്റ് വാടകയ്ക്ക്
അംഗീകൃത ഫാർമസിസ്റ്റുകൾക്ക് മാത്രമാണ് ആശുപത്രികളിലും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലുമടക്കം മരുന്ന് വിതരണം നടത്താനുള്ള അംഗീകാരം. എന്നാൽ ഇത് പാലിക്കാതെ പലരും കുറുക്കുവഴി സ്വീകരിക്കാറുണ്ട്. അംഗീകൃത ഫാർമസിസ്റ്റിന് പകരം അവരുടെ സർട്ടിഫിക്കറ്റ് വാടകയ്ക്ക് വാങ്ങി ഭിത്തിയിൽ തൂക്കുന്ന സ്ഥാപനങ്ങളുണ്ട്.
പണം കൊടുത്ത് വാങ്ങുന്ന വ്യാജ സർട്ടിഫിക്കറ്റുമായി ഇവർ ഏതെങ്കിലും ഫാർമസി കോളേജിൽ ബിരുദ, ഡിപ്ലോമ വിദ്യാർത്ഥികളെ പഠിപ്പിച്ചാലുള്ള സ്ഥിതി എന്തായിരിക്കും. ഫാർമസി നിയമം ഭേദഗതി ചെയ്ത് വ്യാജന്മാർക്ക് തടയിടണം.
- സി.സനൽ, പൊതുജനാരോഗ്യ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |