ആലുവ: രണ്ടുകോടിയോളം രൂപയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ കേസിൽ കൊൽക്കത്ത നോർത്ത് 24 പർഗാനാസിൽ സഞ്ജയ് സിംഗിനെ (43) ആലുവ സൈബർ പൊലീസ് അറസ്റ്റുചെയ്തു. ബിനാനിപുരത്ത് ഹോട്ടൽ നടത്തുന്ന സജി എന്നയാളുടെ പേരിൽ വ്യാജരേഖകളുണ്ടാക്കി രണ്ട് കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. ഈ കമ്പനികളുടെ ജി.എസ്.ടി ബില്ലുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം.
സജിയുടെ പേരിൽ രജിസ്റ്റർചെയ്ത കമ്പനികളിൽനിന്ന് നിരവധി സ്ഥാപനങ്ങളിലേക്ക് ഉത്പന്നങ്ങൾ വിപണനം നടത്തിയതായി രേഖകളുണ്ടാക്കി. ജി.എസ്.ടി ഓഫീസിൽനിന്ന് രണ്ടുകോടിരൂപയുടെ ബാദ്ധ്യതാനോട്ടീസ് വന്നപ്പോഴാണ് സജി സംഭവം അറിയുന്നത്. തുടർന്ന് ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ സജി പരാതി നൽകി. ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന്റെ നിർദ്ദേശത്തെത്തുടർന്ന് കേസ് സൈബർ പൊലീസിന് കൈമാറി. എസ്.പിയുടെ മേൽനോട്ടത്തിൽ സൈബർപൊലീസ് പ്രത്യേകടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിലെ ഫ്ളാറ്റിൽനിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.
ആധാർകാർഡ്, പാൻകാർഡ്, കെ.എസ്.ഇ.ബി ബില്ലുകൾ എന്നിവ ഓൺലൈൻ ലോണുകൾ എടുക്കുന്നതിന് സജി സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഇവിടെ നിന്നായിരിക്കാം തട്ടിപ്പുസംഘത്തിന് വ്യാജരേഖകൾ ഉണ്ടാക്കുന്നതിന് ഡോക്യുമെന്റുകൾ ലഭിച്ചതെന്ന് കരുതുന്നു. സജിയുടെ പേരിൽ രജിസ്റ്റർചെയ്ത കമ്പനികളുമായി വിപണനം നടത്തിയെന്ന് പറയുന്ന മറ്റ് കമ്പനികളെക്കുറിച്ച് അന്വേഷണം നടത്തിയപ്പോൾ അതും വ്യാജമാണെന്ന് തെളിഞ്ഞു. ഇതിലെ ആറു കമ്പനികൾ സഞ്ജയ് സിംഗിന്റെ പേരിലുള്ളതാണ്.
ഇൻസ്‌പെക്ടർമാരായ എം.ബി. ലത്തീഫ്, കെ.ആർ. മോഹൻദാസ്, എസ്.ഐ ടി.എം. സൂഫി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എം. ത്വൽഹത്ത്, ശ്യാംകുമാർ, രതീഷ്, സുഭാഷ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |